തിരുവനന്തപുരം: സംസ്ഥാനത്തെ 20 മണ്ഡലങ്ങളില്‍ ലോകസ്ഭാ തിരഞ്ഞെടുപ്പ് നടക്കാന്‍ ഇനി ആറുനാള്‍ മാത്രം. മഷി പുരണ്ട ചൂണ്ടുവിരലാണ് തിരഞ്ഞെടുപ്പിന്റെ മുഖമുദ്ര. ജനാധിപത്യപ്രക്രിയയില്‍ പങ്കെടുത്ത് സമ്മതിദാനാവകാശം വിനിയോഗിച്ചിതിന്റെ അഭിമാന ചിഹ്നം. സമ്മതിദാനത്തിന്റെ അടയാളമായി പുരട്ടാനുള്ള മഷി സംസ്ഥാനത്തെ മുഴുവന്‍ വിതരണ കേന്ദ്രങ്ങളിലും എത്തി. 63,100 കുപ്പി മഷിയാണ് ലോക്‌സഭാ തിരഞ്ഞെടുപ്പിനായി എത്തിച്ചിരിക്കുന്നതെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ പറഞ്ഞു.
ഇത്തവണ 2,77,49,159 വോട്ടര്‍മാരാണ് സംസ്ഥാനത്തുള്ളത്. ഒരു വോട്ടര്‍ക്ക് ഒന്നിലധികം വോട്ട് തടയുക എന്നതാണ് മായാമഷി കൈവിരലില്‍ പുരട്ടുന്നതിന്റെ ഉദ്ദേശ്യം. കള്ളവോട്ടുകള്‍ തടഞ്ഞ് കുറ്റമറ്റവും സുതാര്യവുമായ തെരെഞ്ഞെടുപ്പ് ഉറപ്പുവരുത്താനായി ഉപയോഗിക്കുന്ന മഷിയടയാളം രാജ്യത്തിന്റെ അഭിമാന ചിഹ്നം കൂടിയാണെന്ന് സഞ്ജയ് കൗള്‍ പറഞ്ഞു.
25,231 ബൂത്തുകളിലേക്ക് ആവശ്യമുള്ളതിന്റെ രണ്ടര ഇരട്ടി മഷിക്കുപ്പികളാണ് എത്തിച്ചിട്ടുള്ളത്. ഒരു കോടി മുപ്പത് ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് സംസ്ഥാനത്തേക്ക് ആവശ്യമായ മഷി തെരെഞ്ഞെടുപ്പ് കമ്മീഷന്‍ കര്‍ണാടക സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള മൈസുരു പെയ്ന്റ് ആന്റ് വാര്‍ണിഷ് കമ്പനിയില്‍ നിന്ന് എത്തിച്ചത്. ഒരു കുപ്പിയില്‍ 10 മില്ലി മഷിയാണുള്ളത്. ഇതുപയോഗിച്ച് 700 ഓളം വോട്ടര്‍മാരുടെ വിരലുകളില്‍ മഷി പുരട്ടാനാവും. വോട്ടുചെയ്യാന്‍ വരുന്നവരുടെ ഇടത്തെ കയ്യിലെ ചൂണ്ടുവിരലിലാണ് മഷി പുരട്ടുന്നത്. ഇത് നാല്‍പത് സെക്കന്റുകൊണ്ട് ഉണങ്ങി തീരും.
രണ്ടാം പോളിങ് ഓഫീസറുടെ ഉത്തരവാദിത്തമാണ് മഷി പുരട്ടുന്നത്. ആദ്യ പോളിങ് ഓഫീസര്‍ വോട്ടറുടെ ഇടതുകൈയിലെ ചൂണ്ട് വിരല്‍ പരിശോധിച്ച് മഷി പുരണ്ടതിന്റെ അടയാളങ്ങള്‍ ഇല്ല എന്നുറപ്പാക്കും. തുടര്‍ന്ന് ഇടതുകൈയിലെ ചൂണ്ട് വിരലിന്റെ അഗ്രത്ത് നിന്ന് ബ്രഷുകൊണ്ട് നീളത്തില്‍ മഷി അടയാളം രേഖപ്പെടുത്തുകയാണ് ചെയ്യുന്നത്.
ഇന്ത്യയില്‍ ഈ മഷി നിര്‍മിക്കാന്‍ അനുവാദമുള്ളത് മൈസുരു പെയ്ന്റ് ആന്റ് വാര്‍ണിഷ് കമ്പനിക്ക് മാത്രമാണ്. 1962 ലെ ലോക്‌സഭാ തെരെഞ്ഞെടുപ്പിലാണ് ആദ്യമായി മായാത്ത മഷി പുരട്ടുന്ന രീതി തുടങ്ങിയത്. നാഷണല്‍ ഫിസിക്കല്‍ ലബോറട്ടറി ഓഫ് ഇന്ത്യയില്‍ വികസിപ്പിച്ച ഒരു ഫോര്‍മുലയാണ് ഈ മഷിയില്‍ ഉപയോഗിച്ചിട്ടുള്ളത്.