വിസ്മയ കേസ്: സ്ത്രീധനത്തിന്റെ പേരിൽ മർദ്ദിച്ചിട്ടില്ലെന്ന് പ്രതി
കൊല്ലം: വിസ്മയ കേസിൽ പ്രതി കിരൺ കുമാറിന്റെ ജാമ്യ ഹർജിയിൽ വിധി വ്യാഴാഴ്ച്ച. വിസ്മയയുടെ ഭർത്താവും മോട്ടോർ വാഹന വകുപ്പ് മുൻ ജീവനക്കാരനുമായ കിരൺകുമാർ മാത്രമാണ് കേസിലെ പ്രതി. സ്ത്രീധനത്തിന്റെ പേരിൽ വിസ്മയയെ പീഡിപ്പിച്ചിട്ടില്ലെന്ന് കിരൺ കോടതിയിൽ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ പ്രതിയ്ക്കെതിരെ വ്യക്തമായ തെളിവുകൾ ഉണ്ടെന്ന് പ്രോസിക്യൂഷൻ ഹൈക്കോടതിയെ അറിയിച്ചു.
കിരൺ കുമാറിനെതിരെ സ്ത്രീധന പീഡനം, ഗാർഹിക പീഡനം എന്നീ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. കേസിൽ 102 സാക്ഷിമൊഴികളും 56 തൊണ്ടിമുതലും 20ലധികം ഡിജിറ്റൽ തെളിവുകളുമുണ്ട്. ഭർത്തൃവീട്ടിലെ പീഡനത്തെ കുറിച്ച് വിസ്മയ ബന്ധുക്കൾക്കും സുഹൃത്തുക്കളും അയച്ച സന്ദേശമാണ് പ്രധാന ഡിജിറ്റൽ തെളിവുകൾ. വിസ്മയയെ പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടർമാരുടെ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്.
ജൂൺ 21നാണ് കിരൺകുമാറിന്റെ ശാസ്താംകോട്ട പോരുവഴിയിലെ വീട്ടിൽ വിസ്മയയെ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് വിസ്മയയെ ഭർത്താവ് കിരൺകുമാർ മർദ്ദിച്ചിരുന്നതായുള്ള വിവരങ്ങൾ പുറത്തുവന്നിരുന്നു. കിരണിനെതിരെ വിസ്മയയുടെ ബന്ധുക്കളും രംഗത്തെത്തിയതോടെ പോലീസ് നടപടി കടുപ്പിച്ചു. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറായിരുന്ന കിരൺകുമാറിനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടിരുന്നു.