ഹർഷദ്ലാൽ തലശ്ശേരി
കരിവെള്ളൂർ : കരിവെള്ളൂർ-പെരളം പഞ്ചായത്തിന്റെ പല ഭാഗങ്ങളിലും ഡെങ്കിപ്പനി പടരുന്നു. ഇതുവരെ 35 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്.
പഞ്ചായത്തിലെ 11, 12, 13 വാർഡുകളിലൊഴിച്ച് ബാക്കിയെല്ലാ വാർഡുകളിലും ഡെങ്കിപ്പനി റിപ്പോർട്ടുചെയ്തിട്ടുണ്ട്. പെരളം വില്ലേജിലാണ് രോഗബാധിതർ കൂടുതലുള്ളത്.
ഡെങ്കിപ്പനി വ്യാപകമായതോടെ ആരോഗ്യ വകുപ്പ് പ്രതിരോധപ്രവർത്തനങ്ങൾ ആരംഭിച്ചു. പനിബാധിച്ച ആളുകളുടെ വീടും പരിസരവും രോഗവാഹിയായ കൊതുകുകളെ നശിപ്പിക്കുന്നതിനുള്ള കീടനാശിനി തളിക്കുകയും ഉറവിടനശീകരണം നടത്തുകയും ചെയ്തു.
കവുങ്ങുകൾ കൂടുതലുള്ള കൊഴുമ്മൽ, പുത്തൂർ ഭാഗങ്ങളിൽ വീണുകിടക്കുന്ന കവുങ്ങുപാളകൾ എടുത്തുമാറ്റുന്നതിന് ലോക്ക് ഡൗൺ കാലത്തുതന്നെ നിർദേശം നൽകിയിരുന്നു.
എന്നാൽ, കഴിഞ്ഞവർഷം ഡങ്കിപ്പനി റിപ്പോർട്ടുചെയ്ത പ്രദേശങ്ങളിലെ ആളുകൾ പോലും ഉറവിടനശീകരണത്തിന് താത്പര്യം കാണിക്കുന്നില്ലെന്ന് ആരോഗ്യ വകുപ്പ് അധികൃതർ പറയുന്നു.
കവുങ്ങിൻ പാളകൾ എടുത്തുമാറ്റാൻ തയ്യാറാകാത്ത രണ്ട് വീട്ടുകാർക്ക് ആരോഗ്യ വകുപ്പ് നോട്ടീസ് നൽകിയിരുന്നു.
ആളുകളെ ബോധവത്കരിക്കുന്നതിന് മൈക്ക് അനൗൺസ്മെൻറും നോട്ടീസ് വിതരണവും നടത്തും. പ്രദേശത്ത് ഫോഗിങ് നടത്താനും അധികൃതർ തീരുമാനിച്ചിട്ടുണ്ട്