ബിന്ദുലാൽ തൃശൂർ
കൊച്ചി: കേന്ദ്ര ഗവണ്മന്റിന്റെ പുതിയ പ്രോട്ടോകോളിന്റെ ഭാഗമായി കേരളത്തിലും കോവിഡ് 19 ചികിത്സയില്‍ ആയുര്‍വ്വേദത്തെ ഉള്‍പ്പെടുത്തണമെന്ന് ആയുര്‍വ്വേദ ഹോസ്്പിറ്റല്‍ മാനേജ്മെന്റ് അസോസിയേഷന് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. ആയുര്‍വ്വേദ മെഡിക്കല്‍ കോളജുകളിലും സൗകര്യങ്ങളുള്ള സ്വകാര്യ ആയുര്‍വ്വേദ ആശുപത്രികളിലും കോവിഡ് രോഗികളെ കിടത്തി ചികിത്സിക്കാനുള്ള അനുമതി നല്‍കണമെന്നും സിഎഫ്എല്‍ടിസികളിലും ഹോം ഐസൊലേഷനുകളിലും ആയുര്‍വ്വേദ ചികിത്സ ലഭ്യമാക്കണമെന്നും സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ.സിഎസ് കൃഷ്ണകുമാറും പ്രസിഡണ്ട് ഡോ.വിജയന് നങ്ങേലിലും സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
ഡോക്ടര്‍മാര്‍ക്കും പാരാമെഡിക്കല്‍ ജീവനക്കാര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കും സാമൂഹിക സുരക്ഷ ഉറപ്പുവരുത്താനാവാശ്യമായ പരിശീലനം എഎച്ച്എംഎ ഇതിനകം ആരംഭിച്ചുകഴിഞ്ഞു. ആ സാഹചര്യത്തില്‍ കേരളത്തിലെ ആയുര്‍വ്വേദ കോളജുകളില്‍ നടത്തി വരുന്ന പൊതു ചികിത്സക്ക് ഭംഗം വരാതെ കോവിഡ് ചികിത്സക്ക് പ്രത്യേകം ബ്ലോക്കുകള്‍ തയാറാക്കി ചികിത്സ ആരംഭിക്കാനുള്ള അനുമതി സംസ്ഥാന സര്‍ക്കാര്‍ എത്രയും വേഗം ലഭ്യമാക്കണമെന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കോവിഡ് നെഗറ്റീവ് ടെസ്റ്റ് റിസള്‍ട്ടുമായി കേരളത്തിലെത്തുന്നവര്‍ക്ക് ക്വാറന്റൈന് ഇല്ലാതെ ആയുര്‍വ്വേദ ചികിത്സ നടത്താന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ആരോഗ്യ വകുപ്പു മന്ത്രിക്കും നിവേദനം നല്‍കിയതായും നേതാക്കള്‍ അറിയിച്ചു.