യുവമോർച്ചാ നേതാവിന്റെ കൊലപാതകം; ഒന്നാം പ്രതി ഖലീലിന് ജീവപര്യന്തം
തൃശ്ശൂർ : യുവമോർച്ചാ നേതാവും, ഗുരുവായൂർ മണ്ഡലം ജനറൽ സെക്രട്ടറിയുമായിരുന്ന പെരിയമ്പലം മണികണ്ഠനെ കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതിയ്ക്ക് ജീവപര്യന്തം. പനന്തറ സ്വദേശിയും, എൻഡിഎഫ് പ്രവർത്തകനുമായ ഖലീലിനാണ് ജില്ലാ സെഷൻസ് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത്. ഒരു ലക്ഷം രൂപ പിഴയായി അടയ്ക്കണമെന്നും കോടതി നിർദ്ദേശിച്ചു.
കേസിൽ ഒൻപത് പേരെയാണ് പ്രതിചേർത്തിരുന്നത്. ഇതിൽ രണ്ടാമത്തെ പ്രതിയായ നസറുള്ള ഒളിവിലാണ്. ഇയാൾക്കായുള്ള അന്വേഷണം ഊർജ്ജിതമായി തുടരുകയാണ്. അന്നത്തെ പോലീസ് സർക്കിൾ ഇൻസ്‌പെക്ടറായിരുന്ന ബി. കൃഷ്ണകുമാർ സി.ഐ മാരായിരുന്ന ഷാജു പോൾ, മോഹനചന്ദ്രൻ എന്നിവരാണ് കേസിൽ അന്വേഷണം നടത്തിയത്.
2014 ലാണ് മണികണ്ഠൻ കൊലപാതക കേസിൽ വിചാരണ ആരംഭിച്ചത്. എന്നാൽ പുനരന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് കൊല്ലപ്പെട്ട മണികണ്ഠന്റെ സഹോദരൻ സമർപ്പിച്ച ഹർജിയുടെ അടിസ്ഥാനത്തിൽ തുടരന്വേഷണത്തിന് അഡീഷണൽ സെഷൻസ് ജഡ്ജി ഉത്തരവിടുകയായിരുന്നു.
നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഖലീൽ. ഒറ്റപ്പാലം സ്വദേശിനിയായ മഹാരാജാസ് കോളേജിലെ വിദ്യാർത്ഥിനിയെ ഖലീൽ പ്രണയിക്കുകയും, വിവാഹവാഗ്ദാനം നൽകി കൂടെ താമസിപ്പിക്കുകയും ചെയ്തിരുന്നു. പിന്നീട് മതം മാറ്റാനുള്ള ശ്രമം പരാജയപ്പെട്ടപ്പോൾ വിവാഹവാഗ്ദാനത്തിൽ നിന്ന് നിന്ന് പിൻമാറുകയും, തുടർന്ന് പെൺകുട്ടി ആത്മഹത്യ ചെയ്യുകയും ചെയ്തു. ഈ കേസിൽ പ്രേരണക്കുറ്റത്തിന് ഖലീലിനെ പ്രതി ചേർത്തിരുന്നു.