മാവേലിക്കര: ബലാത്സംഗം, സാമ്പത്തിക തട്ടിപ്പ് കേസുകളിൽ പ്രതിയായ അഡ്വ.മുജീബ് റഹ്മാനുവേണ്ടി നടത്തിയ രജിസ്‌ട്രേഷന്‍ തട്ടിപ്പിൽ ഉന്നതതല അന്വേഷണം നടത്തണമെന്ന് ഹിന്ദു ഐക്യവേദി ആവശ്യപ്പെട്ടു. മാവേലിക്കര ഗവ.ആശുപത്രിക്ക് സമീപം കോടികള്‍ വിലമതിക്കുന്ന 30 സെന്റ് വസ്തു 28 ലക്ഷം രൂപാ പ്രമാണത്തില്‍ കാണിച്ച് രജിസ്ട്രേഷൻ നടത്തിയത് ഉദ്യോഗസ്ഥരും ഭൂമാഭിയായും തമ്മിലുള്ള അവിഹിത ബന്ധത്തിന്റെ തെളിവാണെന്ന് ഹിന്ദു ഐക്യവേദി ആരോപിച്ചു. മെയ് അഞ്ച് വരെ ഒളിവില്‍ കഴിഞ്ഞു എന്ന് പൊലീസ് രേഖകളില്ലുള്ള പ്രതി മുജീബ് റഹ്മാന് ഏപ്രില്‍ 30ന് പ്രമാണം നടത്താന്‍ സാധിച്ചത് ഉദ്യോഗസ്ഥരുടെ വഴിവിട്ട സഹായം ഉണ്ടായതുകൊണ്ടാണ്.
ഇയാള്‍ നടത്തിയ രജിസ്‌ട്രേഷന്‍ വഴി സര്‍ക്കാരിന് ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. ഒളിവ് പ്രതി പ്രമാണം നടത്താന്‍ വന്ന വിവരം രജിസ്ട്രാര്‍ ഓഫീസിന് തൊട്ടടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ അറിയിക്കാന്‍ രജിസ്‌ട്രേഷന്‍ വകുപ്പ് ഉദ്യോഗസ്ഥരും ആധാരമെഴുത്തുകാരും തയ്യാറായില്ലെന്നത് ഇവരുടെ അവിശുദ്ധ കൂട്ടുകെട്ടിന്റെ തെളിവാണ്. ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥനെ സസ്പെന്റ് ചെയ്ത് അന്വേഷണം നടത്തണമെന്നും വസ്തു എഴുതി വാങ്ങിയവരുടെയും വില്പന നടത്തിയവരുടെയും ഹവാല പണമിടപാട് ബന്ധങ്ങള്‍ അന്വേഷണ വിധേയമാക്കണമെന്നും സമരക്കാർ ആവശ്യപ്പെട്ടു.
മാവേലിക്കര സബ് രജിസ്ട്രാര്‍ ഓഫീസിന് മുന്നില്‍ നടന്ന ധര്‍ണ്ണ ഹിന്ദു ഐക്യവേദി താലൂക്ക് ജനറല്‍ സെക്രട്ടറി പി.സൂര്യകുമാര്‍ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് പി.ബി.വാസുദേവന്‍ പിള്ള അധ്യക്ഷനായി. താലൂക്ക് സെക്രട്ടറി ബാബു കടുവിങ്കല്‍, വര്‍ക്കിംഗ് പ്രസിഡന്റ് എ.വിജയന്‍ പിള്ള, ട്രഷറര്‍ പങ്കജാക്ഷന്‍, മാവേലിക്കര നഗരസഭ ജനറല്‍ സെക്രട്ടറി പുന്നമൂട് മനോജ്, ഭരണിക്കാവ് ജനറല്‍ സെക്രട്ടറി മങ്കുഴി രജീഷ്, തഴക്കര പ്രസിഡന്റ് ശശികുമാര്‍, നൂറനാട് പ്രസിഡന്റ് അഡ്വ.കൃഷ്ണപ്രസാദ്, ചെട്ടികുളങ്ങര ജനറല്‍ സെക്രട്ടറി രാധാകൃഷ്ണപണിക്കര്‍, കണ്ടിയൂര്‍ ഹരിശങ്കര്‍, വിജി, കാര്‍ത്തികേയന്‍, മനു മഞ്ഞാടിത്തറ, ശിവകുമാര്‍, അരുണ്‍ വള്ളികുന്നം എന്നിവര്‍ സംസാരിച്ചു