രാജമല ഉരുള്‍പൊട്ടല്‍; മരിച്ചവരുടെ എണ്ണം പതിനെട്ടായി, തിരച്ചില്‍ തുടരുന്നു
സിന്ധുമോള്‍ ആര്‍
ഇടുക്കി: രാജമല ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം പതിനെട്ടായി. രണ്ടാം ദിവസത്തെ തിരച്ചില്‍ പുരോഗമിക്കുകയാണ്. 58 അംഗ എന്‍.ഡി.ആര്‍.എഫ് സംഘം ഉള്‍പ്പെടെ രക്ഷാപ്രവര്‍ത്തനത്തിനുള്ള സംഘങ്ങള്‍ പെട്ടിമുടിയില്‍ എത്തി. ഡോക്ടര്‍മാരുടെ സംഘവും പെട്ടിമുടിയില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്. ഇനി കണ്ടെത്താനുള്ളത് 48 പേരെയാണ്. 18 പേര്‍ മണ്ണിടിച്ചിലില്‍ നിന്ന് രക്ഷപ്പെട്ടിട്ടുണ്ട്.
മഴയും കനത്ത കോടമഞ്ഞും തിരച്ചിലിന് വെല്ലുവിളിയാണ്. ഈ മേഖലയില്‍ വീണ്ടും മണ്ണിടിയുമെന്ന ഭീതി നിലനില്‍ക്കുന്നുനുണ്ട്. മന്ത്രിമാരായ ഇ.ചന്ദ്രശേഖരനും എം.എം.മണിയും ഇന്ന് പെട്ടിമുടിയിലെത്തും. ഉരുള്‍പൊട്ടലില്‍ കാണാതായവരില്‍ മൂന്നാര്‍ പഞ്ചായത്ത് മുന്‍ അംഗം ആനന്ദ ശിവനും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് വിവരം ലഭിച്ചു. ആനന്ദ ശിവന്റെ കുടുംബത്തിലെ 21 പേരെയും കാണാനില്ല. ഇവര്‍ക്കായി സമീപത്തെ പുഴയില്‍ തിരച്ചില്‍ നടത്തുകയാണ്.
പെട്ടിമല ദുരന്തത്തില്‍ കാണാതായവര്‍ക്കായുള്ള തിരച്ചില്‍ ഉൗര്‍ജിതമെന്ന് മന്ത്രി എം.എം.മണി മാദ്ധ്യമങ്ങളോട് പറഞ്ഞു. ടാറ്റാ കമ്പനിയും പഞ്ചായത്തും നല്‍കിയ പട്ടിക പ്രകാരമാണ് തിരച്ചില്‍ നടത്തുന്നത്. ഇടുക്കി മൂന്നാര്‍ ടൗണില്‍ നിന്ന് 21 കിലോമീറ്റര്‍ അകലെ ദേവികുളം ദേശീയോദ്യാനത്തിന്റെ ഭാഗമാണ് കുന്നുകളാല്‍ ചുറ്റപ്പെട്ട അപകട പ്രദേശം. സംരക്ഷിത മേഖലയായ ഇവിടെ തോട്ടം തൊഴിലാളികള്‍ക്കുള്ള ലയങ്ങളാണ് പ്രധാനമായുള്ളത്. തമിഴ്നാട്ടില്‍ നിന്ന് കുടിയേറിയവരാണ് തൊഴിലാളികളിലധികവും. ഉരുള്‍പൊട്ടലില്‍ ഒരു കുന്നിടിഞ്ഞതോടെ രണ്ടു കിലോമീറ്റര്‍ മുകളില്‍ നിന്ന് മണലും കൂറ്റന്‍ പാറക്കഷ്ണങ്ങളും മരങ്ങളുമൊക്കെ ഒഴുകിയെത്തി ലയത്തിനു മേല്‍ പതിക്കുകയായിരുന്നു.