കൊച്ചി • യുവാക്കൾക്കിടയിൽ ‘റഷ്യൻ സീക്രട്ട്’ എന്നു പേരിട്ട രാസ ലഹരിപദാർഥം പ്രചരിപ്പിക്കാനെത്തിയ റഷ്യൻ സംഗീതജ്ഞൻ വാസ്‌ലി മാർക്കലോവിനെ (സൈക്കോവ്സ്കി) കേരളത്തിലിറക്കിയതും ബെംഗളൂരുവിൽ പിടിക്കപ്പെട്ട അനൂപ് മുഹമ്മദ് പങ്കാളിയായ റാക്കറ്റ്. പൊലീസിന്റെ പിടിയിലായ സൈക്കോവ്സ്കിയിൽ നിന്നു പിടിച്ച ലഹരിമരുന്നിന്റെ യഥാർഥ സാംപിൾ മാറ്റിയാണു രാസപരിശോധനയ്ക്ക് അയച്ചതെന്നും വിവരം. ബെംഗളൂരു ‘സിനിമാ ലഹരി’ കേസ് അന്വേഷിക്കുന്ന നർകോട്ടിക്സ് കൺട്രോൾ ബ്യൂറോയ്ക്കു (എൻസിബി) ലഭിച്ച മൊഴികളിലാണ് ഇക്കാര്യമുള്ളത്.
2015 മേയ് 24നു കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ നടന്ന സംഗീത പാർട്ടിക്കിടയിൽ അറസ്റ്റിലായ സൈക്കോവ്സ്കിയെ സംരക്ഷിക്കാൻ പൊലീസിനെ സ്വാധീനിച്ചു സാംപിളിൽ തിരിമറി നടത്തിച്ചതു അനൂപിന്റെ ‘ബോസ്’ ആണെന്നും അന്വേഷണ സംഘത്തിനു വിവരം ലഭിച്ചു. അനൂപിന്റെ ലഹരി ഇടപാടുകൾക്കു ചരടുവലിച്ചതും ഇതേയാളാണെന്നാണു സൂചന.
തൊണ്ടി മുതൽ ലഹരി പദാർഥമല്ലെന്ന പരിശോധനാഫലം വന്നതോടെ കേസ് അട്ടിമറിക്കപ്പെട്ടു. കാക്കനാട് കെമിക്കൽ അനലറ്റിക്കൽ ലാബിൽ സമർപ്പിച്ച സാംപിളിലാണു തിരിമറി നടത്തിയത്. ഇതേ കേസിൽ അറസ്റ്റിലായ മിഥുൻ സി.വിലാസിന്റെ (ഡിജെ കോക്കാച്ചി) മൊഴികൾ അന്വേഷണ സംഘം മാറ്റിപ്പറയിച്ച വിവരവും ചോദ്യം ചെയ്യലിൽ പുറത്തുവന്നിട്ടുണ്ട്.