ഹൂത്ത ഗുഹയിലെ ട്രെയിന്‍ യാത്ര പുനരാരംഭിക്കാന്‍ പദ്ധതി
മസ്കത്ത്: വിനോദസഞ്ചാരകേന്ദ്രമായ അല്‍ ഹൂത്ത ഗുഹയിലെ ഇലക്‌ട്രിക് ട്രെയിൻ സംവിധാനം പുനരാരംഭിക്കുന്നതിന് ആലോചന. ഇതിനായി ചര്‍ച്ച നടക്കുകയാണെന്ന് ഒമ്രാൻ ഗ്രൂപ്പിന്റെ കീഴിലുള്ള ഹൂത്ത കേവ് കമ്ബനി അറിയിച്ചു. റെയില്‍വേ പദ്ധതിയിലെ ഒരു തകരാര്‍ കാരണമാണ് ട്രെയിനിന്റെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരുന്നത്. ഇത് പരിഹരിച്ചുകൊണ്ട് സേവനം പുനഃസ്ഥാപിക്കാൻ ചര്‍ച്ചകള്‍ തുടരുകയാണെന്ന് കമ്ബനിയിലെ പ്രോജക്‌ട് ഡയറക്ടര്‍ ഇബ്രാഹിം ബിൻ സെയ്ദ് അല്‍ വഹൈബി പറഞ്ഞു. പദ്ധതിപ്രദേശം സന്ദര്‍ശിച്ച് ഇറാനിയൻ കമ്ബനി സാങ്കേതിക, സാമ്ബത്തിക വിലയിരുത്തല്‍ നടത്തിയിരുന്നു. ഇവരുടെ നിര്‍ദേശമാണ് പ്രധാനമായും കാത്തിരിക്കുന്നത്. ട്രെയിൻ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിട്ടുണ്ടെങ്കിലും ഗുഹ സന്ദര്‍ശകര്‍ക്കായി തുറന്നുപ്രവര്‍ത്തിക്കുന്നുണ്ട്. സന്ദര്‍ശക കേന്ദ്രത്തില്‍നിന്ന് മനുഷ്യനിര്‍മിത തുരങ്കത്തിലേക്ക് ട്രെയിൻ സഞ്ചരിക്കുന്ന ദൂരം 500 മുതല്‍ 550 മീറ്റര്‍ വരെയാണ്. കോവിഡ് കാലത്തെ യാത്രാവിലക്ക്, ലോക്ക്ഡൗണ്‍, മറ്റ് പ്രതിരോധ നടപടികള്‍ എന്നിവയുള്‍പ്പെടെ കാരണങ്ങളാലാണ് തകരാര്‍ പരിഹരിക്കുന്നതിന് കാലതാമസമുണ്ടായതെന്ന് അധികൃതര്‍ വ്യക്തമാക്കി. സന്ദര്‍ശകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ഏറ്റവും മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കുന്ന കമ്ബനിയെയാണ് സേവനത്തിന് ഉപയോഗപ്പെടുത്തുകയെന്നും കൂട്ടിച്ചേര്‍ത്തു.
4.5 കിലോമീറ്ററിലധികം നീളമുള്ള ഹൂത്ത ഗുഹ ഒമാനിലെ ഏറ്റവും ഉയരംകൂടിയ പര്‍വതമായ ജബല്‍ ശംസിന്റെ അടിവാരത്തിലാണ് സ്ഥിതിചെയ്യുന്നത്. ലക്ഷക്കണക്കിന് വര്‍ഷങ്ങളിലെ പ്രകൃതിദത്ത പ്രതിഭാസത്തിലൂടെ രൂപപ്പെട്ട ഗുഹയാണിത്. അല്‍ ഹംറ വിലായത്തില്‍ സ്ഥിതിചെയ്യുന്ന അല്‍ ഹൂത്തയില്‍ കോവിഡിനുമുമ്ബ് പ്രതിവര്‍ഷം 60,000 വരെ സന്ദര്‍ശകരെത്തിയിരുന്നു. മഹാമാരിക്കുശേഷം സന്ദര്‍ശകരുടെ എണ്ണം 12,000 ആയി കുറഞ്ഞു. ടൂറിസം പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കാൻ സുപ്രീം കമ്മിറ്റി അനുമതി നല്‍കിയ പശ്ചാത്തലത്തില്‍ നേരത്തേ കൂടുതല്‍ സന്ദര്‍ശകരെ ആകര്‍ഷിക്കാനുള്ള പദ്ധതി അധികൃതര്‍ ആരംഭിച്ചിരുന്നു.