പെരുമ്പാവൂരിൽ മാരകായുധങ്ങളുമായി ഗൂണ്ടാസംഘം പിടിയിൽ
എറണാകുളം പെരുമ്പാവൂർ കുറുപ്പംപടിയിൽ ഗൂണ്ടാസംഘം പിടിയിൽ. ആക്രമണത്തിന് പദ്ധതിയിട്ട് ഒളിവിൽ കഴിഞ്ഞിരുന്ന ഗൂണ്ടാ സംഘമാണ് പൊലീസിന്റെ പിടിയിലായത്. പ്രതികളെ പിടികൂടിയത് ആളൊഴിഞ്ഞ വീട്ടിൽ നിന്ന് മാരകായുധങ്ങളുമായാണ്.
പെരുമ്പാവൂർ, കോടനാട്, കുറുപ്പംപടി മേഖലകളിൽ കൊലപാതകം, വധശ്രമം, ബോംബാക്രമണം, അനധികൃതമായി ആയുധം കൈവശം വയ്ക്കൽ തുടങ്ങി നിരവധി കേസുകളിലെ പ്രതികളാണ് പിടിയിലായത്. കോടനാട് ജോജി, നെടുങ്ങപ്ര അമൽ, അരുവപ്പാറ ബേസിൽ, നെടുങ്ങപ്ര ശ്രീകാന്ത്, വേങ്ങൂർ നിബിൻ, ആദർശ് (21) എന്നിവരാണ് പിടിയിലായത്.
തൂങ്ങാലിയിൽ നടത്തിയ പരിശോധനയിൽ ആളൊഴിഞ്ഞ കെട്ടിടത്തിൽ നിന്നുമാണ് മാരാകായുധങ്ങളുമായി സംഘത്തെ പിടികൂടിയത്. പുതിയ ആക്രമണത്തിന് പദ്ധതിയിടുകയായിരുന്നു സംഘം. പിടിയിലായ ജോജിയെ ഗൂണ്ടാ ആക്ടിൽ നാടുകടത്തിയിട്ടുള്ളതാണ്. വിലക്ക് മറികടന്നാണ് ഒൻപത് കേസുകളിൽ പ്രതിയായ ഇയാൾ ആക്രമണത്തിനായി എത്തിയത്. മറ്റ് പ്രതികളിൽ നാല് പേർക്ക് 15 കേസുകളാണ് ഉള്ളത്.