രാജ്യത്ത് തീയറ്ററുകള്‍ തുറന്നു; പലയിടത്തും ഒഴിഞ്ഞ സീറ്റുകള്‍ക്ക് മുന്നില്‍ പ്രദര്‍ശനം
സിന്ധുമോൾ. ആർ
കൊവിഡ് ബാധയെ തുടര്‍ന്ന് പൂട്ടിയിട്ടിരുന്ന തീയറ്ററുകള്‍ ഏഴ് മാസങ്ങള്‍ക്ക് ശേഷം തുറന്നു. കര്‍ണാടക, പശ്ചിമബംഗാള്‍, ഡല്‍ഹി, ഉത്തര്‍പ്രദേശ്, ആന്ധ്രാപ്രദേശ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിലാണ് തീയറ്ററുകള്‍ തുറന്നത്. കേരളം അടക്കം മൂന്ന് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും തീയറ്ററുകള്‍ അടഞ്ഞുകിടക്കുകയാണ്. കേരളം, തമിഴ്നാട്, തെലങ്കാന സംസ്ഥാനങ്ങളിലെ തീയറ്ററുകളാണ് അടഞ്ഞുകിടക്കുന്നത്.
കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് തീയറ്ററുകളുടെ പ്രവര്‍ത്തനം. സീറ്റിങ് കപ്പാസിറ്റിയുടെ അമ്പത് ശതമാനം മാത്രമാണ് ആളുകള്‍ക്ക് അനുവദിച്ചിട്ടുള്ളത്. ആളുകള്‍ കൂട്ടം കൂടുന്നത് ഒഴിവാക്കാന്‍ ഷോ സമയക്രമങ്ങളില്‍ മാറ്റം വരുത്തിയിട്ടുണ്ട്. തീയറ്ററില്‍ പ്രവേശിക്കാന്‍ മാസ്കും സാനിറ്റൈസറും നിര്‍ബന്ധമാണ്. സാമൂഹ്യ അകലം കര്‍ശനമായി പാലിക്കണം. തെര്‍മല്‍ സ്കാനിങ് നടത്തിയതിനു ശേഷമേ ആള്‍ക്കാരെ തീയറ്ററിനുള്ളില്‍ പ്രവേശിപ്പിക്കൂ. തീയറ്ററിനുള്ളില്‍ വില്‍ക്കുന്ന ഭക്ഷണം അള്‍ട്രാവയലറ്റ് കിരണം ഉപയോഗിച്ച് അണുവിമുക്തമാക്കണം. ജീവനക്കാര്‍ക്ക് പിപിഇ കിറ്റുകള്‍ അടക്കമുള്ള സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
തീയറ്ററുകള്‍ തുറന്നു എങ്കിലും ആളുകള്‍ പുറംതിരിഞ്ഞ് നില്‍ക്കുകയാണ്. പലയിടങ്ങളിലും ആളൊഴിഞ്ഞ തീയറ്ററിലാണ് പ്രദര്‍ശനം നടത്തിയത്. ചില തീയറ്ററുകളില്‍ വിരലില്‍ എണ്ണാവുന്നവര്‍ മാത്രമേ എത്തിയുള്ളൂ. ഈ ആഴ്ച തീയറ്ററുകളില്‍ പുതിയ സിനിമകള്‍ റിലീസ് ചെയ്യില്ല. തീയറ്റര്‍ തുറന്നാല്‍ റീറിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്ന നരേന്ദ്രമോദിയും റിലീസ് ചെയ്തിട്ടില്ല.