റഫാല്‍ വിമാനങ്ങളുടെ രണ്ടാം ബാച്ച് നവംബറില്‍ ഇന്ത്യയില്‍ എത്തും
സിന്ധുമോൾ. ആർ
ദില്ലി: അടുത്ത ബാച്ച് റഫാല്‍ വിമാനങ്ങള്‍ ഈ വര്‍ഷം തന്നെ ലഭ്യമാക്കാനുള്ള ഇന്ത്യയുടെ ആവശ്യം അംഗീകരിച്ച് ഫ്രാന്‍സ്. നവംബറില്‍ രണ്ടാം ബാച്ച് ഇന്ത്യയില്‍ എത്തും. ഫ്രാന്‍സ് ഇക്കാര്യത്തില്‍ നല്‍കിയ സ്ഥിരീകരണത്തിന് പിന്നാലെ യുദ്ധവിമാനങ്ങള്‍ ഏറ്റുവാങ്ങുന്നതിനായുള്ള ഇന്ത്യന്‍ സംഘം പാരിസിലേയ്ക്ക് പുറപ്പെട്ടു.
ഇതിനകം അണിനിരന്നിട്ടുള്ള അഞ്ച് റഫാല്‍ വിമാനങ്ങള്‍ക്ക് പിന്നാലെയാണ് രണ്ടാം ബാച്ചും ഉടന്‍ അതിര്‍ത്തി സുരക്ഷിതമാക്കാന്‍ ഇന്ത്യയില്‍ എത്തുന്നത്. രണ്ടാം ബാച്ചിലും അഞ്ച് വിമാനങ്ങള്‍ ഉണ്ടാകും എന്നാണ് വിവരം. റഫാല്‍ വിമാനങ്ങള്‍ വേഗത്തില്‍ ലഭ്യമാക്കണമെന്ന ഇന്ത്യയുടെ ആവശ്യം ഫ്രാന്‍സ് സ്വീകരിച്ചതോടെ ഇതിനായുള്ള സാഹചര്യം ഒരുങ്ങി. നവംബറില്‍ തന്നെ രണ്ടാം ബാച്ച് റഫാലുകള്‍ ഇന്ത്യയില്‍ എത്തും. രണ്ടാംഘട്ടത്തില്‍ എത്തുന്ന റഫാല്‍ വിമാനങ്ങളെ സ്വീകരിക്കാനുള്ള ഒരുക്കങ്ങള്‍ ഇന്നലെ മുതല്‍ ഇന്ത്യന്‍ വ്യോമസേന ആരംഭിച്ചു. റഫാല്‍ യുദ്ധവിമാനങ്ങള്‍ സ്വീകരിയ്ക്കാനായി അസിസ്റ്റന്റ് ചീഫ് ഓഫ് എയര്‍ സ്റ്റാഫിന്റെ നേതൃത്വത്തിലുള്ള വിദഗ്ധരുടെ സംഘം പാരിസിലേയ്ക്ക് പുറപ്പെട്ടു.
അഞ്ച് റഫാല്‍ വിമാനങ്ങള്‍ ഉള്‍പ്പെട്ട ആദ്യബാച്ച് ജൂലൈ 29-നാണ് ഇന്ത്യയ്ക്ക് ലഭിച്ചത്. സെപ്റ്റംബര്‍ പത്തിന് അവ അംബാല വ്യോമത്താവളത്തിലുള്ള 17 സ്‌ക്വാഡ്രന്റെ ഭാഗമായി. ഫ്രഞ്ച് കമ്പനിയായ ദസ്സോ ഏവിയേഷന്‍ നിര്‍മിക്കുന്ന 36 റഫാല്‍ യുദ്ധവിമാനങ്ങള്‍ കൈമാറുന്നതിനുള്ള 59,000 കോടിയുടെ കരാറിലാണ് ഇന്ത്യയും ഫ്രാന്‍സും തമ്മില്‍ ഏര്‍പ്പെട്ടിരിക്കുന്നത്.