വെഞ്ഞാറമൂട്: വാമനപുരം നദിയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
ഡിവൈഎഫ്ഐ കിളിമാനൂർ ബ്ലോക്ക് കമ്മറ്റിയംഗം വഞ്ചിയൂർ പട്ട്ള തുണ്ടിൽ വീട്ടിൽ മദനശേഖരൻ തങ്കമണി ദമ്പതിമാരുടെ മകൻ മനീഷ് (24) ആണ് നദിയിൽ മുങ്ങി മരിച്ചത്. വാമനാപുരം നദിയിൽ പട്ട്ള പൂണറകടവിന് സമീപമാണ് കാണാതായത്. ഞായറാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം. മനീഷും രണ്ട് സുഹൃത്തുക്കളും പശുവിന് പുൽ ശേഖരിക്കാനായി നദിക്ക് സമീപം എത്തിയതായിരുന്നു. പുല്ല് ശേഖരിക്കുന്നതിനിടയിൽ മനീഷ് കാൽവഴുതി നദിയിൽ പതിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളുടെ നിലവിളികേട്ട് ഓടിയെത്തിയ നാട്ടുകാർ ആറ്റിങ്ങൽ ഫയർഫോഴ്സിൽ വിവരം അറിയിക്കുകയായിരുന്നു. ഞായറാഴ്ച രാത്രി വൈകിയും ഫയർഫോഴ്സിന്റെ നേതൃത്വത്തിൽ നദിയിൽ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്തിയില്ല. ഇന്ന് രാവിലെ വീണ്ടും
തിരച്ചിൽ തുടർന്നതോടെ പത്തരയോടെ കടവിന് സമീപം മൃതദേഹം കണ്ടെത്തുകയായിരുന്നു. മനീഷിന്റെ പിതാവ് മദനശേഖരൻ ഞായറാഴ്ച വൈകിട്ടോടെ ഈ സംഭവം അറിയാതെ മരിച്ചു. ഇദ്ദേഹം ദീർഘനാളായി ക്യാൻസർ ബാധിതനായി ചികിത്സയിലായിരുന്നു. മനോജ്, മഹേഷ് എന്നിവർ കാണാതായ മനീഷിന്റെ സഹോദരങ്ങളാണ്.