പെട്ടിമുടി ദുരന്ത ബാധിതര്‍ക്ക് വീടൊരുങ്ങുന്നു
സിന്ധുമോൾ. ആർ
പെട്ടിമുടി ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ട എട്ട് കുടുംബങ്ങള്‍ക്ക് നാളെ സര്‍ക്കാര്‍ ഭൂമി നല്‍കും. കുറ്റ്യാര്‍വാലിയില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി എം.എം മണി പട്ടയം വിതരണം ചെയ്യും. സ്ഥലത്ത് വീട് നിര്‍മ്മിക്കാനുള്ള ചെലവ് കണ്ണന്‍ ദേവന്‍ കമ്പനി വഹിക്കാമെന്ന് നേരത്തെ അറിയിച്ചിരുന്നു.
പെട്ടിമുടി ഉരുള്‍പൊട്ടലില്‍ല്‍ നിന്ന് തല നാരിഴക്ക് രക്ഷപ്പെട്ട എട്ട് കുടുംബങ്ങള്‍ക്ക് കുറ്റ്യാര്‍ വാലിയിലാണ് സര്‍ക്കാര്‍ ഭൂമി നല്‍കുന്നത്. ഓരോ കുടുംബത്തിനും 5 സെന്‍റ് സ്ഥലം വീതമാണ് ലഭിക്കുക. ഞായറാഴ്ച രാവിലെ 9.30നു കുറ്റ്യാര്‍വാലിയില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി എം.എം.മണി ഇവര്‍ക്ക് അനുവദിച്ച സ്ഥലത്തിന്റെ പട്ടയവും അനുബന്ധ രേഖകളും കൈമാറും.
മാലയമ്മാള്‍, മുരുകേശ്വരി മുരുകേശന്‍, പി.ദീപന്‍, പി.ഗണേശന്‍, എന്‍.മുരുകന്‍, കറുപ്പായി ഷണ്‍മുഖയ്യ, സീതാലക്ഷ്മി കണ്ണന്‍, സരസ്വതി രാസയ്യ എന്നിവര്‍ക്കാണ് ഭൂമി ലഭിക്കുക. സ്ഥലത്തു കണ്ണന്‍ ദേവന്‍ കമ്പനി നിര്‍മിച്ചു നല്‍കുന്ന വീടുകളുടെ തറക്കല്ലിടലും നാളെ നടക്കും. 8 കുടുംബങ്ങള്‍ക്കു വീട് നിര്‍മിക്കാന്‍ ആകെ ഒരു കോടി രൂപ നല്‍കുമെന്നാണ് കണ്ണന്‍ ദേവന്‍ കമ്പനി അറിയിച്ചിട്ടുള്ളത്. പെട്ടിമുടിയില്‍ ഇനിയും കണ്ടെത്താനുള്ളത് നാല് പേരെയാണ്. ഇവരെ മരിച്ചവരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി കഴിഞ്ഞ ദിവസം സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. ഇതോടെ ഇവരുടെ ബന്ധുക്കള്‍ക്കും സര്‍ക്കാര്‍ പ്രഖ്യാപിച്ച ആനുകൂല്യങ്ങള്‍ ലഭിക്കും.