അജിത് ജി. പിള്ള
ചെങ്ങന്നൂർ :പന്തളം എൻ.എസ്.എസ്.കോളേജിലെ 1985 -90 കാലഘട്ടത്തിലെ സൗഹൃദ കൂട്ടായ്മയായ ‘പക്ഷിക്കൂട്ടം’ രണ്ടുവർഷംകൊണ്ട് കാർഷിക മേഖലയുടെ വിവിധ തലങ്ങളിൽ കഴിവ് തെളിയിച്ചു കൊണ്ട് വാനിൽ പറന്നുയർന്നിരിക്കുന്നു.
കൂട്ടായ്മയിൽ കൃഷിമന്ത്രി പി. പ്രസാദ് ഉൾപ്പെടെ വിവിധ രംഗങ്ങളിൽ ഉന്നതസ്ഥാനങ്ങൾ വഹിക്കുന്ന നിരവധി പേരുണ്ട്. താമരക്കുളം പഞ്ചായത്തിലെ ആനയടിയിൽ ഒന്നര ഏക്കർ തരിശുഭൂമിയിൽ കൃഷി വകുപ്പിന്റെ സുഭിക്ഷ കേരളം പദ്ധതിയിൽ തുടങ്ങിയ പച്ചക്കറികൃഷി ഇന്ന് എട്ട് ഏക്കറോളം തരിശുഭൂമിയിൽ പച്ചക്കറി,എള്ള് തുടങ്ങിയ വിവിധയിനം കൃഷികൾ ആയി മാറിയിരിക്കുന്നു.
കൊല്ലം ജില്ലയിലെ ശൂരനാട് വടക്ക് പഞ്ചായത്തിലെ കിഴകിട ഏലയിലെ അഞ്ചേക്കർ വയലിൽ ഒന്നാംഘട്ട കൃഷിക്ക് ലഭിച്ച 1500 കിലോ അരി പക്ഷിക്കൂട്ടം ബ്രാൻഡിൽ വില്പന നടത്തിക്കഴിഞ്ഞു.
രണ്ടാംഘട്ട കൃഷിയാണ് സെപ്റ്റംബർ 19 ഞായറാഴ്ച രാവിലെ എട്ടുമണിക്ക് പക്ഷിക്കൂട്ടം കൂട്ടുകാരനും കേരളത്തിന്റെ കൃഷി മന്ത്രിയുമായ പി.പ്രസാദിന്റെ നേതൃത്വത്തിൽ വിത്തെറിഞ്ഞ് ഉദ്ഘാടനം നടന്നത്. വിത്ത് വിതയ്ക്കലിന് പിന്തുണയുമായി മന്ത്രിക്കൊപ്പം മാതൃഭൂമി സീഡ് കുട്ടികളും, സാമൂഹിക രാഷ്ട്രീയ പ്രവർത്തകരും, കൃഷിവകുപ്പ് ഉദ്യോഗസ്ഥരും, പക്ഷിക്കൂട്ടം കൂട്ടുകാരും എത്തിയിരുന്നു.