പ്രസവ ശസ്ത്രക്രീയയില്‍ ഗുരുതര പിഴവ്
സിന്ധുമോൾ. ആർ
തിരുവനന്തപുരം: പ്രസവ ശസ്ത്രക്രിയക്കിടെ ആശുപത്രി ജീവനക്കാര്‍ക്കുണ്ടായ ഗുരുതര പിഴവിനെ തുടര്‍ന്ന് 22 വയസുകാരി ഗുരുതരാവസ്ഥയില്‍. തൈക്കാട് എസ്.എ.ടി ആശുപത്രിയിലാണ് സംഭവം. പഞ്ഞി ഉള്‍പ്പടെയുളള സാധനങ്ങള്‍ യുവതിയുടെ വയറിനുളളിലാക്കി തുന്നിക്കെട്ടിയതിനെ തുടര്‍ന്നാണ് ഗുരുതരാവസ്ഥയിലായത്. വയറ് വേദനയെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പഞ്ഞിക്കെട്ട് വയറിനുള്ളിലുള്ള കാര്യം മനസിലായത്. വലിയതുറ സ്വദേശിനിയായ യുവതിക്കാണ് ദാരുണാനുഭവം സംഭവിച്ചത്.
വയറിനുള്ളില്‍ പഞ്ഞിക്കെട്ടുവച്ച് തുന്നിക്കെട്ടിയതിനെ തുടര്‍ന്ന് യുവതിയുടെ ആന്തരികാവയവങ്ങളില്‍ അണുബാധയേറ്റു. പഴുപ്പും നീരും കെട്ടി ഗുരുതരാവസ്ഥയിലായ യുവതിയെ എസ്‌എടി ആശുപത്രിയില്‍ വീണ്ടും ശസ്ത്രക്രിയക്ക് വിധേയയാക്കി പഞ്ഞിക്കെട്ട് പുറത്തെടുത്തെങ്കിലും ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം നടക്കാന്‍ പോലുമാകാത്ത അവസ്ഥയിലാണ് ഇപ്പോള്‍. വലിയതുറ സ്വദേശി അല്‍ഫിന അലി രണ്ടാമത്തെ പ്രസവത്തിനായാണ് തൈക്കാട് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയിലെത്തിയത്. സിസേറിയന്‍ നടത്തിയാണ് കുട്ടിയെ പുറത്തെടുത്തത്.
ശസ്ത്രക്രിയക്കു ശേഷം ആശുപത്രിവിട്ട അല്‍ഫീനയ്ക്കു എഴുന്നേറ്റിരിക്കാന്‍ പോലുമാകാത്ത അവസ്ഥയായി. തുടര്‍ന്ന് തൊട്ടടുത്തുള്ള ആശുപത്രിയിലെത്തിച്ച് വിദഗ്ധ പരിശോധന നടത്തിയപ്പോഴാണ് വയറിനുള്ളില്‍ പഞ്ഞിക്കെട്ട് കണ്ടത്. അണുബാധമൂലം പഴുപ്പും നീരുംകെട്ടി. വേദന അസഹനീയമായി. എസ്.എ.ടി ആശുപത്രിലെത്തിച്ചപ്പോള്‍ അടിയന്തര ശസ്ത്രക്രിയ വേണമെന്ന് നിര്‍ദ്ദേശിച്ചു. ആദ്യം കീ ഹോള്‍ ശസ്ത്രക്രിയ നടത്തിയെങ്കിലും വിജയിച്ചില്ല. ഇതോടെ വയറുകീറി പഞ്ഞി പുറത്തെടുത്തു. തൈക്കാട് ആശുപത്രിയിലെ ഡോക്ടറുടെ പിഴവ് വ്യക്തമായതോടെ ആശുപത്രിയിലെത്തി ഇക്കാര്യങ്ങള്‍ അറിയിച്ചെങ്കിലും തെളിവുമായി വരാനായിരുന്നു അധികൃതരുടെ വെല്ലുവിളി.
സംഭവത്തില്‍ അല്‍ഫിന മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പരാതി നല്‍കിയിട്ടുണ്ട്. 19 ദിവസത്തിനിടെ മൂന്ന് ശസ്ത്രക്രിയകള്‍ക്ക് വിധേയയായി ആരോഗ്യം മോശമായ അല്‍ഫിനക്ക് ഇപ്പോള്‍ ശ്വാസമെടുക്കാന്‍ പോലും ബുദ്ധിമുട്ടാണ്. ശസ്ത്രക്രിയക്കിടെ ഉപയോഗിക്കുന്ന സാധനങ്ങളെല്ലാം എണ്ണി തിരിച്ചെടുക്കാറുണ്ടെന്നും ഇക്കാര്യത്തില്‍ എന്താണ് സംഭവിച്ചതെന്ന് വ്യക്തമല്ലെന്നുമാണ് ശസ്ത്രക്രിയ നടത്തിയ ഡോക്ടറുടെ വിശദീകരണം.