സിന്ധുമോൾ. ആർ
ന്യൂഡല്‍ഹി: ഇന്ത്യയില്‍ കോവിഡ് വാക്സിന്‍ ഉപയോഗത്തിന് അനുമതി തേടി ഭാരത് ബയോടെക്ക്. നേരത്തെ ഫൈസറും, സെറം ഇന്‍സ്റ്റിറ്റ്യൂട്ടും ഡ്രഗ്സ് കണ്‍ട്രോളര്‍ ഓഫ് ഇന്ത്യയോട് അടിയന്തര അനുമതി ആവശ്യപ്പെട്ടിരുന്നു. നിലവില്‍ ഭാരത് ബയോടെക്കിന്റെ കോവാക്സിനിന്റെ മൂന്നാം ഘട്ടം പരീക്ഷണങ്ങള്‍ പുരോഗമിക്കുകയാണ്. ഓക്സ്ഫഡ് വാക്സിന്‍ ഉപയോഗിക്കാന്‍ അനുമതി തേടിയ ആദ്യ ഇന്ത്യന്‍ കമ്പനി സെറം ഇന്‍സ്റ്റിറ്റ്യൂട്ടാണ്. അമേരിക്കന്‍ കമ്പനിയായ ഫൈസര്‍ അവരുടെ വാക്സിന്റെ അടിയന്തര ഉപയോഗത്തിനുള്ള അനുമതിക്കായി അപേക്ഷ നല്‍കിയിരുന്നു. മൂന്ന് കമ്പനികളും നല്‍കിയ അപേക്ഷയില്‍ ഡിസിജിഐയുടെ വിദഗ്ദ്ധ സമിതി തീരുമാനമെടുക്കും.
കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ ഐസിഎം ആറുമായി സഹകരിച്ച് ഹൈദരാബദ് ആസ്ഥാനമായ ഭാരത് ബയോടെക്ക് വികസിപ്പിച്ച കൊവിഡ് പ്രതിരോധ വാക്സിനാണ് കൊവാക്സിന്‍. നിലവില്‍ മൂന്നാം ഘട്ട പരീക്ഷണത്തിലുള്ള ഈ വാക്സിന്‍ രാജ്യത്തെ 18 സെന്ററുകളിലായി 22,000 വോളന്റിയര്‍മാര്‍ക്കായി നല്‍കി കൊണ്ടിരിക്കുകയാണ്.
സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓക്സ്ഫഡ് സര്‍വകലാശാലയും അസ്ട്രാസ്നൈക്കയുമായി ചേര്‍ന്നാണ് കൊവിഷീല്‍ഡ് വാക്സിന്‍ വികസിപ്പിക്കുന്നത്. രാജ്യത്ത് വാക്സിന്റെ മൂന്നാംഘട്ട പരീക്ഷണം പുരോഗമിക്കുന്നതിനിടെയാണ് ഉപയോഗത്തിനുള്ള അനുമതി തേടി ഡിസിജിഐക്ക് അപേക്ഷ നല്‍കിയത്. കൊവിഡിനെതിരെ ഓകസ്ഫഡ് വാക്സിന്‍ ഫലപ്രദമാണെന്ന് വിവരവും കമ്പനി കൈമാറി. ബ്രട്ടനിലെ രണ്ടും ബ്രസീല്‍, ഇന്ത്യ എന്നീ രാജ്യങ്ങളെ ഒന്നു വീതവും പരീക്ഷണ വിവരങ്ങളുമാണ് ഡിസിജിഐക്ക് സമര്‍പ്പിട്ടുള്ളത്.