ബെംഗളൂരു: കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡികെ ശിവകുമാറിന്റെ മൂത്ത മകളെ ഹോട്ടല്‍ശൃംഖല കഫേ കോഫി ഡെ സ്ഥാപകന്‍ അന്തരിച്ച വിജി സിദ്ധാര്‍ഥയുടെ മകന്‍ വിവാഹം കഴിക്കുന്നു. ഐശ്വര്യയുടെയും അമര്‍ത്യ ഹെഗ്‌ഡെയുടെയും വിവാഹം ഒക്ടോബറിലുണ്ടാകുമെന്നാണ് വിവരം. കര്‍ണാടകയില്‍ രാഷ്ട്രീയ എതിരാളികളുടെ മക്കള്‍ വിവാഹിതരാകുന്ന രണ്ടാമത്തെ സംഭവമായി വിവാഹം മാറും. കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്ക് ചേക്കേറിയ ആളുമായ എസ്എം കൃഷ്ണയുടെ കൊച്ചുമകനാണ് അമര്‍ത്യ. സിദ്ധാര്‍ത്ഥയുടെ മരണത്തിന് മുമ്പു തന്നെ ഈ വിവാഹത്തിന്റെ ആലോചനകള്‍ നടന്നിരുന്നെങ്കിലും ഒരു വര്‍ഷം കഴിയാതെ മംഗള കര്‍മ്മങ്ങള്‍ പാടില്ലെന്ന ഉപദേശത്തിന്റെ അടിസ്ഥാനത്തില്‍ വിവാഹ നിശ്ചയം ഇപ്പോള്‍ നടത്തിയ ശേഷം ഒക്ടോബറില്‍ നടത്താമെന്ന ധാരണയിലെത്തിയത്.
കഴിഞ്ഞദിവസമാണ് അമര്‍ത്യ ഹെഗ്‌ഡെയുടെ കുടുംബം സദാശിവനഗറിലെ ഡികെ ശിവകുമാറിന്റെ വീട്ടിലെത്തി വിവാഹ കാര്യങ്ങള്‍ ചര്‍ച്ച
ചെയ്തത്. ഡികെ ശിവകുമാര്‍ സ്ഥാപിച്ച ഗ്ലോബല്‍ അക്കാദമി ഓഫ് ടെക്‌നോളജിയില്‍ ജോലി നോക്കുന്ന 22കാരിയായ ഐശ്വര്യ എന്‍ജിനിയിയറിങ് ബിരുദ ധാരിയാണ്. അമേരിക്കയില്‍ പഠിച്ച 26കാരന്‍ അമര്‍ത്യ മാതാവിനൊപ്പം കുടുംബത്തിന്റെ ബിസിനസ്സ് കൈകാര്യം ചെയ്യുകയാണ്.കഴിഞ്ഞ ജൂലൈയിലായിരുന്നു കോഫി ഡേ സ്ഥാപകന്‍ സിദ്ധാര്‍ത്ഥയുടെ മൃതദേഹം നേത്രാവതി പുഴ ചേരുന്ന അഴിമുഖത്തിന് അടുത്തു നിന്നും കണ്ടെത്തിയത്. നേത്രാവദി പാലത്തില്‍ നിന്നുമായിരുന്നു തലേന്ന് രാത്രി കാണാതായത്.സിദ്ധാര്‍ത്ഥയുടെ മരണശേഷം ഭാര്യ മാളവികയാണ് ബിസിനസ് നോക്കിയിരുന്നത്. അമര്‍ത്യ കൂടി വന്നതോടെ ബിസനസ് വീണ്ടും മെച്ചപ്പെട്ടതായിട്ടാണ് വിലയിരുത്തല്‍.
രാജ്യത്തെ കാപ്പിക്കുരു കയറ്റുമതിക്കാരിൽ പ്രമുഖനായിരുന്നു വിജി സിദ്ധാർത്ഥ. ‘കോഫി കിങ്’ എന്നാണ് ഇദ്ദേഹം അറിയപ്പെടുന്നത്. 130 വര്‍ഷത്തോളം കാപ്പിക്കുരു ഉത്പാദനരംഗത്തു പ്രവർത്തിച്ചിരുന്നവരാണ് സിദ്ധാർഥയുടെ കുടുംബം. 1996 ൽ ബെംഗളൂരുവിലെ ബ്രിഗേഡ് റോഡിലാണ് ആദ്യമായി കഫെ കോഫി ഡേ എന്ന സ്ഥാപനം തുടങ്ങിയത്. ബിസിനസ് അതിവേഗം വളർന്ന് രാജ്യാന്തര ബ്രാൻഡായി പ്രശസ്തി നേടിയിരുന്നു.കര്‍ണാടകയില്‍ രാഷ്ട്രീയ രംഗത്ത് നിന്നുള്ള രണ്ടാമത്തെ വിവാഹമാണ് ഇത്. മുന്‍ മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമിയുടെ മകന്‍ നിഖില്‍ കുമാരസ്വാമി കോണ്‍ഗ്രസ് നേതാവ് എം കൃഷ്ണപ്പയുടെ ചെറുമകള്‍ രേവതിയെ വിവാഹം ചെയ്തത് കഴിഞ്ഞമാസമാണ്. കൊച്ചുമകന്റെയും ഐശ്വര്യയുടെയും വിവാഹം നടക്കുന്നതോടെ കൃഷ്ണയുമായുള്ള ഡികെയുടെ ബന്ധം കൂടുതല്‍ ദൃഢമാകും.