തമിഴ് നടിയും അവതാരകയുമായ വി.ജെ. ചിത്ര ആത്മഹത്യ ചെയ്തു. വിജയ് ടിവി സംപ്രേക്ഷണം ചെയ്യുന്ന പാണ്ഡ്യൻ സ്റ്റോർസ് എന്ന സീരിയലിലൂടെ ശ്രദ്ധേയയായ താരത്തെ ചെന്നൈയിലെ ഹോട്ടൽ റൂമിൽ ആത്മഹത്യ ചെയ്ത നിലയിലാണ് കണ്ടെത്തിയത്. 28 വയസ്സായിരുന്നു.
ഇവിപി ഫിലിം സിറ്റിയിൽ നിന്നും ഷൂട്ട് കഴിഞ്ഞ് തിരിച്ചെത്തിയ നടി വെളുപ്പിന് 2.30 സമയത്താണ് ഹോട്ടൽ റൂമിൽ തിരിച്ചെത്തിയത്. ഭാവി വരനും ബിസിനസ്സ്മാനുമായ ഹേമന്ദിനൊപ്പമായിരുന്നു താമസം. കഴിഞ്ഞ കുറച്ച് മാസങ്ങൾക്കു മുമ്പ് ഇവരുടെ വിവാഹനിശ്ചയം കഴിഞ്ഞിരുന്നു. ഡിപ്രഷൻ ആണ് ആത്മഹത്യയ്ക്കു കാരണമെന്നും കേൾക്കുന്നു. ഇതിൽ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.
കുളിക്കാൻ പോകുന്നുവെന്ന് പറഞ്ഞ് റൂമില്‍ കയറിയ ചിത്രയെ ഏറെ നേരം കാണാഞ്ഞിട്ടും സംശയം തോന്നി ഹോട്ടൽ ജീവനക്കാരെ വിളിക്കുകയായിരുന്നുവെന്ന് ഹേമന്ദ് പറയുന്നു. ഡ്യൂപ്ലിക്കേറ്റ് താക്കോൽ ഉപയോഗിച്ച് റൂം തുറന്നപ്പോൾ കണ്ടത് ഫാനിൽ തൂങ്ങി നിൽക്കുന്ന ചിത്രയെയാണ്. പൊലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചു കഴിഞ്ഞു.
പാണ്ഡ്യൻ സ്റ്റോർസ് സീരിയലിലെ മുല്ല എന്ന കഥാപാത്രത്തിലൂടെ നിരവധി ആരാധകരെ സ്വന്തമാക്കിയ താരം സിനിമകളുടെ ഓഡിയോ ലോഞ്ച് ചടങ്ങുകളിലും അവതാരകയായി എത്തിയിട്ടുണ്ട്.