സിന്ധുമോൾ. ആർ
ചെന്നൈ: നീറ്റ് പരീക്ഷ ജയിച്ചെന്ന് വ്യാജ സര്‍ട്ടിഫിക്കറ്റുണ്ടാക്കി മെഡിക്കല്‍ പ്രവേശനത്തിന് ശ്രമിച്ച ഡോക്ടറായ അച്ഛനും വിദ്യാര്‍ഥിനിക്കും എതിരേ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. രാമനാഥപുരം പരമകുടി സ്വദേശിനിയായ വിദ്യാര്‍ഥിനി എന്‍.ബി. ദീക്ഷ, അച്ഛന്‍ എന്‍.കെ. ബാലചന്ദ്രന്‍ എന്നിവര്‍ക്കെതിരെയാണ് ചെന്നൈ പോലീസ് അഞ്ച് വകുപ്പുകള്‍ പ്രകാരം കേസെടുത്തത്. ഡിസംബര്‍ ഏഴിന് ചെന്നൈ നെഹ്രു സ്റ്റേഡിയത്തില്‍ നടന്ന മെഡിക്കല്‍ പ്രവേശന കൗണ്‍സലിങ്ങില്‍ റാങ്ക് പ്രകാരം പെണ്‍കുട്ടി പങ്കെടുത്തിരുന്നു. എന്നാല്‍, രേഖകള്‍ പരിശോധിച്ചപ്പോള്‍ നീറ്റ് ജയിച്ചതായുള്ള സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് കണ്ടെത്തി.
അന്വേഷണത്തില്‍, നീറ്റ് പരീക്ഷയില്‍ ഈ വിദ്യാര്‍ഥിനിക്ക് 27 മാര്‍ക്ക് മാത്രമാണ് ലഭിച്ചതെന്ന് മനസ്സിലായി. 610 മാര്‍ക്ക് ലഭിച്ച എന്‍.ഹൃതിക എന്ന വിദ്യാര്‍ഥിനിയുടെ സ്കോര്‍ കാര്‍ഡില്‍ ഫോട്ടോയും മറ്റുവിവരങ്ങളും ചേര്‍ത്ത് വ്യാജ സര്‍ട്ടിഫിക്കറ്റുണ്ടാക്കിയതാണെന്നും വ്യക്തമായി. തട്ടിപ്പ് കണ്ടെത്തിയതോടെ വിദ്യാര്‍ഥിനിക്കും പിതാവിനുമെതിരേ നടപടിയാവശ്യപ്പെട്ട് മെഡിക്കല്‍ വിദ്യാഭ്യാസ അഡീഷണല്‍ ഡയറക്ടര്‍ ഡോ. ജി സെല്‍വരാജന്‍ പെരിയമേട് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തട്ടിപ്പുനടത്തിയതിന്റെ തെളിവുകളും പരാതിക്കൊപ്പം നല്‍കിയിട്ടുണ്ട്.