ഏജൻസികളുടെ കംപ്യൂട്ടർ സംവിധാനം ഹാക്ക് ചെയ്തു
ന്യൂയോർക്ക് : യു എസ് ഫെഡറൽ ഏജൻസികളുടെ കംപ്യൂട്ടർ സംവിധാനങ്ങൾ ഹാക്കർമാർ തകർത്തുവെന്ന് യുഎസ് സർക്കാർ സ്ഥിരീകരിച്ചു. ആക്രമണത്തിന് പിന്നിൽ റഷ്യയാണെന്ന് കരുതുന്നതായി അന്വേഷണവുമായി ബന്ധമുള്ള വൃത്തങ്ങൾ അറിയിച്ചതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.
തുടർന്ന് വൈറ്റ് ഹൗസിൽ അടിയന്തര ദേശീയ സുരക്ഷാ കൗൺസിൽ യോഗം വിളിച്ചു. ട്രഷറിയെയും വാണിജ്യ വകുപ്പിന്റെ നാഷണൽ ടെലികമ്മ്യൂണിക്കേഷൻ ആൻഡ് ഇൻഫർമേഷൻ അഡ്മിനിസ്ട്രേഷനെയും (എൻടിഐഎ) ലക്ഷ്യമിട്ടായിരുന്നു സൈബർ ആക്രമണം.
ജോ ബൈഡന്റെ ഭരണകൂടത്തിന് ഈ ഹാക്കിങ് ഒരു പ്രധാന വെല്ലുവിളിയാണ്. എന്തൊക്കെ വിവരങ്ങൾ മോഷ്ടിക്കപ്പെട്ടുവെന്ന് കണ്ടെത്താൻ ഉദ്യോഗസ്ഥർ അന്വേഷണം ആരംഭിച്ചു. മൈക്രോസോഫ്റ്റ് പ്ലാറ്റ്‌ഫോമിലെ സുരക്ഷാ സംവിധാനങ്ങൾ വരെ കബളിപ്പിക്കാൻ ഹാക്കർക്ക് കഴിഞ്ഞതായും കണ്ടെത്തി.അന്വേഷണം പ്രാരംഭ ഘട്ടത്തിലാണ്, എഫ്ബിഐ ഉൾപ്പെടെ നിരവധി ഫെഡറൽ ഏജൻസികൾ സംഭവം അന്വേഷിക്കുന്നുണ്ട്.