സൂറത്ത്: ലോകത്തിലെ ഏറ്റവും വലിയ ഓഫീസ് കെട്ടിടമെന്ന റെക്കോര്‍ഡ് അമേരിക്കയുടെ പ്രതിരോധവകുപ്പ് ആസ്ഥാനമായ പെന്റഗണിനായിരുന്നു. 80 വര്‍ഷമായി ആ റെക്കോര്‍ഡ് പെന്റഗണിന് തന്നെയാണ്. എന്നാലിതാ ആ റെക്കോര്‍ഡ് തകര്‍ത്തിരിക്കുകയാണ് ഗുജറാത്തിലെ വജ്രവ്യാപാര കേന്ദ്രമായ സൂറത്ത് ഡയമണ്ട് ബോഴ്‌സ്.
7.1 ദശലക്ഷത്തിലധികം ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള ഈ കെട്ടിടം ലോകത്തിലെ ഏറ്റവും വലിയ ഓഫീസ് കെട്ടിടമായ പെന്റഗണിനെ മറികടക്കുമെന്ന് സിഎൻഎൻ റിപ്പോര്‍ട്ട് ചെയ്യുന്നു. 65 ലക്ഷം ചതുരശ്രയടിയാണ് പെന്റഗണിന്റെ വിസ്തൃതി. സൂററ്റിലെ ഖജോറില്‍ നിര്‍മ്മിച്ച സമുച്ചയത്തിന് 67.28 ലക്ഷം ചതുരശ്രയടി വിസ്തൃതിയുണ്ട്.
35 ഏക്കറിലധികം വ്യാപിച്ചുകിടക്കുന്ന 15 നിലകളുള്ള കെട്ടിട സമുച്ചയം ഒന്‍പത് ചതുരാകൃതിയിലുള്ള ടവറുകളായാണ് നിര്‍മിച്ചിരിക്കുന്നത്. നവംബറില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഈ കെട്ടിടം ഉദ്ഘാടനം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. വജ്രവ്യാപാര കേന്ദ്രമായ ഈ വ്യാപാര സമുച്ചയത്തില്‍ ജ്വല്ലറി, മാള്‍, ആഡംബര ഹോട്ടലുകള്‍, ഹെല്‍ത്ത് ക്ലബ് തുടങ്ങി നിരവധി സൗകര്യങ്ങളുണ്ടാകും.4500 ഓളം ഓഫീസുകളും ഒരു കിലോമീറ്റര്‍ നീളമുള്ള ഇടനാഴികളും ഉണ്ട്.
2015 ലാണ് ഈ കെട്ടിടത്തിന് തറക്കല്ലിട്ടത്. എന്നാല്‍ കോവിഡ് പ്രതിസന്ധിയെതുടര്‍ന്ന് നിര്‍മാണം നീണ്ടുപോകുകയായിരുന്നു. ഇന്ത്യൻ ആര്‍ക്കിടെക്‌ചര്‍ സ്ഥാപനമായ മോര്‍ഫോജെനിസിസ് ആണ് ഈ ഡയമണ്ട് ഹബ് രൂപകല്‍പന ചെയ്തത്. വജ്ര വ്യാപാരികളുടെ ഒത്തുചേരലിനായി ഒന്‍പത് നടുമുറ്റങ്ങള്‍ സമുച്ചയത്തിനുള്ളില്‍ ഉണ്ടെന്ന് മോര്‍ഫോജെനിസിസിന്റെ സഹസ്ഥാപകയായ സൊനാലി റസ്‌തോഗി പറഞ്ഞു.