സിന്ധുമോൾ. ആർ
ചെന്നൈ: മകളെ ഡോക്ടറാക്കാന്‍ നീറ്റ് മാര്‍ക്ക് ഷീറ്റിലടക്കം കൃതൃമം കാട്ടിയ ഡോക്ടര്‍ കുരുക്കിലായി. മകള്‍ക്ക് എംബിബിഎസ് അഡ്മിഷന്‍ നേടിയെടുക്കാന്‍ വ്യാജരേഖകള്‍ ചമച്ച ദന്ത ഡോക്ടറാണ് പൊലീസ് പിടിയിലായത്. തമിഴ്നാട് പരമക്കുടി രാമനാഥപുരം സ്വദേശിയായ ദന്തരോഗ വിദഗ്ധന്‍ ഡോ. ബാലചന്ദ്രന്‍ (47) ആണ് അറസ്റ്റിലായത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
എംബിബിഎസ് പ്രവേശനത്തിനുള്ള മെഡിക്കല്‍ കൗണ്‍സിലിംഗിനെത്തിയപ്പോഴാണ് വ്യാജരേഖകള്‍ ഹാജരാക്കിയത്. നീറ്റ് സ്കോര്‍ കാര്‍ഡ്, കോള്‍ ലെറ്റര്‍ എന്നിവയെല്ലാം തന്നെ വ്യാജമായിരുന്നു. നവംബറില്‍ പെരിയമേട്ടില്‍ നടന്ന നടന്ന എംബിബിഎസ് കൗണ്‍സിലിംഗ് സെഷനിടെയാണ് ഇവരുടെ കള്ളത്തരം പൊളിയുന്നത്. പെണ്‍കുട്ടിയുടെ മാര്‍ക്ക് ഷീറ്റും കാള്‍ ലെറ്ററും ഇവിടെ ഹാജരാക്കിയിരുന്നു. ഇവര്‍ ഹാജരാക്കിയ രേഖകള്‍ പ്രകാരം 650 മാര്‍ക്കാണ് പെണ്‍കുട്ടി പ്രവേശന പരീക്ഷയില്‍ നേടിയത്. എന്നാല്‍ സംശയം തോന്നിയ അധികൃതര്‍ നടത്തിയ പരിശോധനയില്‍ കള്ളത്തരം വെളിച്ചത്താവുകയായിരുന്നു.
സൂക്ഷ്മ പരിശോധനയില്‍ വെറും 27 മാര്‍ക്ക് മാത്രമാണ് പെണ്‍കുട്ടി നീറ്റ് പ്രവേശന പരീക്ഷയില്‍ നേടിയതെന്ന് തെളിഞ്ഞു. റാങ്ക് ചാര്‍ട്ടിലോ കൗണ്‍സിലിംഗ് കോള്‍ ലിസ്റ്റിലോ പെണ്‍കുട്ടി ഉള്‍പ്പെട്ടിട്ടില്ലെന്നും വ്യക്തമായി. ഇതോടെ മെഡിക്കല്‍ എഡ്യുക്കേഷന്‍ ഡയറക്‌ട്രേറ്റ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. മൂന്ന് തവണ സമന്‍സ് അയച്ചിട്ടും അച്ഛനും മകളും ഹാജരായിരുന്നില്ല. തുടര്‍ന്ന് കഴിഞ്ഞ ദിവസം ബംഗളൂരുവില്‍ നിന്നും ബാലചന്ദ്രനെ അറസ്റ്റ് ചെയ്യുകയായിരുന്നു.