സിന്ധുമോൾ. ആർ
ന്യൂഡല്‍ഹി: കോവിഡ് വാക്‌സിന്‍ സ്വീകരിക്കാന്‍ ഡോക്ടര്‍മാരും നഴ്‌സുമാരും ഉള്‍പ്പെടെയുള്ള ആരോഗ്യപ്രവര്‍ത്തകര്‍ മടിക്കരുതെന്ന് കേന്ദ്ര സര്‍ക്കാര്‍. ആരോഗ്യ പ്രവര്‍ത്തകര്‍ വാക്‌സിനുമായി ബന്ധപ്പെട്ട വ്യാജപ്രചാരണങ്ങളില്‍ വീഴരുത്. വാക്‌സിന്‍ സ്വീകരിക്കുമ്പോള്‍ ചെറിയ പാര്‍ശ്വഫലങ്ങള്‍ സാധരണമാണെന്നും ജനങ്ങളെ കുത്തിവയ്പ്പില്‍ നിന്ന് പിന്തിരിപ്പിക്കരുതെന്നും നീതി ആയോഗ് അംഗം ഡോ പോള്‍ അഭ്യര്‍ഥിച്ചു.’വലിയ പരിശ്രമങ്ങള്‍ക്കൊടുവിലാണ് വാക്‌സിന്‍ നിര്‍മ്മിച്ചത്.
നമ്മുടെ ആരോഗ്യപ്രവര്‍ത്തകര്‍ പ്രത്യേകിച്ച് ഡോക്ടര്‍മാരും നഴ്‌സുമാരും വാക്‌സിന്‍ സ്വീകരിക്കാന്‍ മടി കാണിച്ചാല്‍ അത് വലിയ അസ്വസ്ഥതയുണ്ടാകും. ഈ മഹാമാരി എന്താകുമെന്നോ എത്രത്തോളം വലുതാകുമെന്നോ ഞങ്ങള്‍ക്കറിയില്ല. അതിനാല്‍ മുഴുവന്‍ ആരോഗ്യപ്രവര്‍ത്തകരും വാക്‌സിനെടുക്കണം’ ഡോ പോള്‍ പറഞ്ഞു.കോവിഡ് വാക്‌സിന്റെ പാര്‍ശ്വഫലങ്ങളെയും ഗുരുതര പ്രശ്‌നങ്ങളെയും സംബന്ധിച്ചുള്ള ആശങ്കകള്‍ അടിസ്ഥാന രഹിതമാണ്.
രാജ്യത്ത് അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കിയിരിക്കുന്ന കൊവിഷീല്‍ഡ്, കൊവാക്‌സിനും സുരക്ഷിതമാണെന്നും അദേഹം പറഞ്ഞു. ആര്‍ക്കെങ്കിലും പാര്‍ശ്വഫലങ്ങള്‍ ഉണ്ടായാല്‍ അതിനാവശ്യമായി എല്ലാ സൗകര്യങ്ങളും സജ്ജമാണ്. പര്‍ശ്വഫലങ്ങള്‍ കാര്യമായ തോതില്‍ റിപ്പോര്‍ട്ട് ചെയ്യുന്നില്ല. പാര്‍ശ്വഫലങ്ങള്‍ സംബന്ധിച്ചുള്ള സംശയങ്ങള്‍ അവസാനിക്കണം. മടികൂടാതെ വാക്‌സിന്‍ സ്വീകരിച്ച് ആരോഗ്യ പ്രവര്‍ത്തകര്‍ മറ്റുള്ളവര്‍ക്ക് മാതൃകയാകണമെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.