IndiaKeralaLatest

കലഹിച്ചാലും മൂന്ന് കോടി സംഭാവന നല്‍കി കപില്‍ സിബല്‍

“Manju”

ന്യൂഡല്‍ഹി: കഴിഞ്ഞ സാമ്പത്തിക വര്‍ഷം കോണ്‍ഗ്രസിന് ഏറ്റവുമധികം സംഭവാന നല്‍കിയത് മുതിര്‍ന്ന നേതാവ് കപില്‍ സിബല്‍. മൂന്ന് കോടി രൂപയാണ് മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന അഭിഭാഷകനുമായ കപില്‍ സിബല്‍ പാര്‍ട്ടിക്ക് വേണ്ടി നല്‍കിയത്. സോണിയ ഗാന്ധി അമ്പതിനായിരം രൂപയും രാഹുല്‍ ഗാന്ധിയും മന്‍മോഹന്‍ സിംഗും 54000 രൂപയുമാണ് പാര്‍ട്ടിക്കായി നല്‍കിയത്. 2019-20ലെ വരുമാന സ്രോതസുകളെപ്പറ്റി തിരഞ്ഞെടുപ്പ് കമ്മിഷന്‍ പുറത്തുവിട്ട കണക്കുകളിലാണ് ഇക്കാര്യമുളളത്.
കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ മാറ്റങ്ങള്‍ വരുത്തണമെന്ന ആവശ്യമായി ഏറ്റവും കൂടുതല്‍ ശബ്‌ദമുയര്‍ത്തിയ നേതാവാണ് കപില്‍ സിബല്‍. കഴിഞ്ഞ വര്‍ഷമാണ് പാര്‍ട്ടി പ്രസിഡന്റ് സ്ഥാനത്തേക്ക് ആഭ്യന്തര തിരഞ്ഞെടുപ്പ് ആവശ്യപ്പെട്ട് സോണിയ ഗാന്ധിക്ക് 23 കോണ്‍ഗ്രസ് നേതാക്കള്‍ കത്തെഴുതിയത്. തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കാത്തതിന്റെ പേരില്‍ പല തവണയാണ് കപില്‍ സിബല്‍ പാര്‍ട്ടിക്കെതിരെ ആഞ്ഞടിച്ചത്. അതിനിടെയാണ് അദ്ദേഹം നല്‍കിയ സംഭാവന വിവരങ്ങള്‍ പുറത്തുവരുന്നത്.
2019-20ല്‍ കോണ്‍ഗ്രസിന് ആകെ ലഭിച്ച 139 കോടി രൂപ മുന്‍ വര്‍ഷത്തെ വരുമാനത്തേക്കാള്‍ കുറവാണ്. കഴിഞ്ഞ വര്‍ഷം 146 കോടി രൂപയാണ് സംഭാവനയിനത്തില്‍ പാര്‍ട്ടിക്ക് ലഭിച്ചത്. ഈ വര്‍ഷം ആകെ ലഭിച്ച 139 കോടിയില്‍ 31 കോടി രൂപ ഭാരതി എയര്‍ടെല്ലിന്റെ ഭാഗമായ പ്രൂഡന്റ് ഇലക്‌ട്രല്‍ ട്രസ്റ്റില്‍ നിന്നാണ് ലഭിച്ചിട്ടുളളത്. 13 കോടി രൂപ ഐ ടി സിയില്‍ നിന്നും പാര്‍ട്ടിക്ക് ലഭിച്ചു. ഐ ടി സിയുടെ തന്നെ അനുബന്ധ സ്ഥാപനങ്ങളായ ഐ ടി സി ഇന്‍ഫോടെക്, റസല്‍ ക്രെഡിറ്റ് ലിമിറ്റഡ് എന്നിവ യഥാക്രമം നാല് കോടിയും 1.4 കോടി രൂപയും പാര്‍ട്ടിക്ക് സംഭാവനയായി നല്‍കിയിട്ടുണ്ട്.

Related Articles

Back to top button