LatestMalappuram
കുട്ടികളെ വീട്ടിൽ പൂട്ടിയിട്ടു : ദിവസങ്ങളോളം ഭക്ഷണമില്ല; രക്ഷകർത്താക്കൾ കസ്റ്റഡിയിൽ
മലപ്പുറം : മലപ്പുറത്ത് വിവിധ ഭാഷാ തൊഴിലാളികൾ കുട്ടികളെ വീട്ടിൽ പൂട്ടിയിട്ടു. ആറും നാലും വയസ് പ്രായമുള്ള കുട്ടികളെയാണ് വീട്ടിൽ പൂട്ടിയിട്ട നിലയിൽ കണ്ടെത്തിയത്. മമ്പാട് വിവിധ ഭാഷാ തൊഴിലാളികൾ താമസിക്കുന്ന ക്യാമ്പിലാണ് ദാരുണമായി സംഭവം. സംഭവത്തിൽ തമിഴ്‌നാട് സ്വദേശികളായ രക്ഷകർത്താക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു. വിരുതാചലം സ്വദേശികളായ തങ്കരാജ്, സഹോദരി മാരിയമ്മ എന്നിവരാണ് കസ്റ്റഡിയിലായത്.
കുട്ടികളുടെ രക്ഷകർത്താക്കൾ തുടർച്ചയായി പുറത്ത് പോകുന്നതും ഭക്ഷണം കഴിക്കുന്നതും ശ്രദ്ധയിൽ പെട്ടതോടെ നാട്ടുകാർ പരാതി നൽകുകയായിരുന്നു. തുടർന്ന് അധികൃതർ സ്ഥലത്തെത്തി പൂട്ട് പൊളിച്ചാണ് അകത്ത് കടന്നത്. ദിവസങ്ങളോളം പൂട്ടിയിട്ട കുട്ടികളെ രക്ഷിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. കുട്ടികളുടെ ശരീരത്തിലൊട്ടാകെ അടിയേറ്റ പാടുകളുമുണ്ട്. ദിവസങ്ങളായി ഭക്ഷണം നൽകാതെയാണ് കുട്ടികളെ വീട്ടിൽ പൂട്ടിയിട്ടിരിക്കുന്നത്.
ക്വാട്ടേഴ്‌സിനകത്ത് കുട്ടികൾ അവശനിലയിൽ കിടക്കുകയായിരുന്നു എന്ന് നാട്ടുകാർ പറയുന്നു. കുട്ടികളിൽ ഒരാൾക്ക് കണ്ണ് പോലും തുറക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നെന്നാണ് വിവരം. ഭക്ഷണം നൽകിയതോടെ കുട്ടികളുടെ നില മെച്ചപ്പെട്ടു. പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.