മെഡിക്കൽ കോളേജ് മോഡൽ ബ്ലഡ് ബാങ്ക് ഇനി നോഡൽ ബ്ലഡ് സെൻ്റർ
തിരുവനന്തപുരം: മെഡിക്കൽ കോളേജിലെ മോഡൽ ബ്ലഡ് ബാങ്കിനെ നോഡൽ ബ്ലഡ് സെൻ്ററായി ഉയർത്തുന്നതിൻ്റെയും ട്രാൻസ്ഫ്യൂഷൻ മെഡിസിൻ വിഭാഗത്തിൽ സ്ഥാപിച്ച സ്വയം നിയന്ത്രിത മെഷീൻ സംവിധാനങ്ങളുടെയും കേരളാ സ്റ്റേറ്റ് ട്രാൻസ്ഫ്യൂഷൻ പോളിസിയുടെ പുസ്തക പ്രകാശനവും ആരോഗ്യ വകുപ്പു മന്ത്രി കെ കെ ശൈലജ ടീച്ചർ നിർവഹിച്ചു. ട്രാൻസ്ഫ്യൂഷൻ മെഡിസിൻ വിഭാഗത്തിന് ഏറെ പ്രയോജനപ്പെടുന്നതാണ് കേരളാ സ്റ്റേറ്റ് ട്രാൻസ്ഫ്യൂഷൻ പോളിസി. ഈ മേഖലയിൽ ജോലി ചെയ്യുന്നവർക്കും പഠിക്കുന്നവർക്കും ഗുണം ചെയ്യുന്നതാണി തെന്ന് ഉദ്ഘാടന പ്രസംഗത്തിൽ മന്ത്രി പറഞ്ഞു. ബ്ലഡ് ബാങ്കിനെ നോഡൽ ബ്ലഡ് സെൻ്ററായി ഉയർത്താൻ കഴിഞ്ഞത് അഭിമാനാർഹമായ നേട്ടമാണ്.
ഗ്രൂപ്പിംഗ്, ക്രോസ് മാച്ചിംഗ് , സ്ക്രീനി ആൻ്റിബോഡി ഉൾപ്പെടെയുള്ള ടെസ്റ്റുകൾക്കായി ഓട്ടോമേറ്റഡ് ഇമ്യൂണോ ഹെമറ്റോളജി അനലൈസർ, സ്ക്രീനിംഗ് ടെസ്റ്റുകൾക്കായി ഓട്ടോമേറ്റഡ് എലൈസാ പ്രോസസർ, രക്ത ഘടകങ്ങൾ വേർതിരിക്കുന്നതിനുള്ള ഓട്ടോമേറ്റഡ് കംപോണൻ്റ് എക്സ്ട്രാക്ടർ, കുറഞ്ഞ അളവിൽ പ്ലേറ്റ് ലെറ്റ് വേർതിരിച്ചെടുക്കുന്ന ടേബിൾ ടോപ്പ് റെഫ്രിജറേറ്റഡ് പി ആർ പി സെൻട്രിഫ്യൂജ്, രക്തദാതാവിൽ നിന്നും നേരിട്ട് രക്ത ഘടകം വേർതിരിച്ച ശേഷം അധികമുള്ളവ ദാതാവിലേയ്ക്കു തന്നെ തിരികെയെത്തിക്കുന്ന അഫറിസിസ് മെഷീൻ എന്നിവയാണ് ട്രാൻസ്ഫ്യൂഷൻ മെഡിസിൻ അഥവാ ബ്ലഡ് ബാങ്ക് വിഭാഗത്തിൽ സ്ഥാപിച്ച അത്യാധുനിക ഉപകരണങ്ങൾ. ഉപകരണങ്ങൾ മാത്രം രണ്ടു കോടിയോളം രൂപ ചെലവഴിച്ചാണ് വാങ്ങിയത്. ഹെൽത്ത് സെക്രട്ടറി ഡോ രാജൻ എൻ ഖോബ്രഗഡെ, കസാക്സ് പ്രോജക്ട് ഡയറക്ടർ ഡോ ആർ രമേഷ്, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ സാറ വർഗീസ്, ആശുപത്രി സൂപ്രണ്ട് ഡോ എം എസ് ഷർമ്മദ്, മോഡൽ ബ്ലഡ് ബാങ്ക് ഡയറക്ടർ ഡോ ഡി മീന എന്നിവർ സംസാരിച്ചു.