സിന്ധുമോൾ. ആർ
ന്യൂഡല്‍ഹി: സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തിന് ഉയര്‍ന്ന ഫീസ് ഈടാക്കാന്‍ അനുവദിച്ച ഹൈക്കോടതി ഉത്തരവിനെതിരേ സംസ്ഥാനസര്‍ക്കാര്‍ നല്കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. ഹൈക്കോടതിയുടേത് ഇടക്കാല ഉത്തരവായതിനാല്‍ ഇടപെടാനാകില്ലെന്നു ജസ്റ്റീസ് എല്‍. നാഗേശ്വര്‍ റാവു അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ഫീസ് നിര്‍ണയ സമിതിക്കെതിരായ ഹൈക്കോടതിയുടെ പരാമര്‍ശങ്ങള്‍ നീക്കണമെന്ന ആവശ്യവും കോടതി അംഗീകരിച്ചില്ല.
2019ലെ കേന്ദ്ര മെഡിക്കല്‍ കമ്മീഷന് നിയമ പ്രകാരം ഫീസ് നിര്‍ണയിക്കാനുള്ള അധികാരം കമ്മീഷനാണെന്നു ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ കമ്മീഷന് ഇതുവരെ നിലവില്‍ വന്നിട്ടില്ല. അതിനാല്‍ സുപ്രീംകോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ നിലവില്‍ വന്ന സംസ്ഥാന ഫീസ് നിര്‍ണയ സമിതി നിശ്ചയിക്കുന്ന ഫീസാണ് വിദ്യാര്‍ഥികളില്‍ നിന്നു ഈടാക്കേണ്ടതന്നായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ വാദം.
കഴിഞ്ഞ വര്‍ഷം നവംബറില്‍ തന്നെ ഫീസ് നിര്‍ണയിക്കുന്നതിനായുള്ള രേഖകള്‍ സമിതിക്കു മുമ്പാകെ ഹാജരാക്കിയെങ്കിലും ഫീസ് നിശ്ചയിക്കാന്‍ നടപടി സ്വീകരിച്ചില്ലെന്നു മെഡിക്കല്‍ കോളജ് മാനേജ്മെന്റുകള്‍ ചൂണ്ടിക്കാട്ടി. കഴിഞ്ഞ വര്‍ഷത്തെ ഫീസിനൊപ്പം ചെറിയ വര്‍ധനവ് വരുത്തി ഫീസ് നിര്ണയിക്കുകയായിരുന്നെന്നും ഇത് നിയമത്തിനെതിരാണെന്നും അവര്‍ വാദിച്ചു. ഹൈക്കോടതി അന്തിമ ഉത്തരവ് പുറപ്പെടുവിക്കട്ടെയെന്നു നിലപാട് അറിയിച്ച കോടതി, അതില്‍ എതിര്‍പ്പുണ്ടെങ്കില്‍ സംസ്ഥാന സര്‍ക്കാരിനു സുപ്രീംകോടതിയെ സമീപിക്കാമെന്നും വ്യക്തമാക്കി. ഇതോടെ കോടതിയുടെ അന്തിമ വിധിയുടെ അടിസ്ഥാനത്തിലുള്ള ഫീസ് നല്‍കാമെന്നു വിദ്യാര്‍ഥികള്‍ രേഖാമൂലം സമ്മതം അറിയിക്കേണ്ടി വരും.