IndiaKeralaLatest

ബിഹാറിലെ സൈക്കിള്‍ ഗേളിന് തണലായി പ്രിയങ്ക ഗാന്ധി

“Manju”

പാറ്റ്ന: പിതാവ് മരിച്ചതോടെ ജീവിതം വഴിമുട്ടിയ ബിഹാറിലെ സൈക്കിള്‍ ഗേള്‍ ജ്യോതി കുമാറിന് സഹായഹസ്തം നീട്ടി കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി.ജ്യോതിയുമായി പ്രിയങ്ക ഫോണില്‍ സംസാരിച്ചു. 15 കാരിയായ ജ്യോതിയുടെ അച്ഛനും ഇ-റിക്ഷ ഡ്രൈവറുമായ മോഹന്‍ പാസ്വാന്‍ ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരിച്ചത്. ജ്യോതിയുടെ വിദ്യാഭ്യാസം ഉള്‍പ്പെടെയുള്ള ചെലവുകള്‍ വഹിക്കുമെന്നു പ്രിയങ്ക അറിയിച്ചു. പ്രിയങ്കയെ നേരിട്ട് കാണണമെന്ന് ജ്യോതി ആഗ്രഹം പ്രകടിപ്പിച്ചു. കൊവിഡ് നിയന്ത്രണങ്ങള്‍ അവസാനിച്ച ശേഷം ഡല്‍ഹിയില്‍ കാണാമെന്ന് പ്രിയങ്ക ഉറപ്പുനല്‍കി. പ്രിയങ്കയുടെ നിര്‍ദ്ദേശപ്രകാരം ജ്യോതിയുടെ വിദ്യാഭ്യാസ ചെലവ് ഏറ്റെടുത്തതായി ബിഹാറിലെ കോണ്‍ഗ്രസ് നേതാവ് ഡോ. മദന്‍ മോഹന്‍ ഝാ പറഞ്ഞു.
ഐ.ഐ.ടി – ജെ.ഇ.ഇ പരിശീലന ക്ലാസ് നടത്തുന്ന സൂപ്പര്‍ 30 കോച്ചിംഗ് കേന്ദ്രത്തിന്റെ മേധാവി ആനന്ദ് കുമാര്‍ ജ്യോതിയ്ക്ക് സൗജന്യ ട്യൂഷന്‍ നല്‍കാമെന്ന് വാഗ്ദാനം ചെയ്തു. ബിഹാറിലെ ലോക് ജനശക്തി പാര്‍ട്ടി ജ്യോതിയുടെ വിദ്യാഭ്യാസ ചെലവ് വഹിക്കാമെന്ന് പറഞ്ഞിരുന്നു. യു.പിയിലെ സമാജ്‌വാദി പാര്‍ട്ടി ജ്യോതിക്കും കുടുംബത്തിനുമായി ഒരു ലക്ഷം രൂപ വാഗ്ദാനം നല്‍കി. സൈക്കിള്‍ ഫെഡറേഷന്‍ ഒഫ് ഇന്ത്യ ഡല്‍ഹിയിലെ ട്രയലിലേക്ക് ജ്യോതിയെ ക്ഷണിച്ചിരുന്നു.
@ജ്യോതി താരമായ കഥ
2020 മാര്‍ച്ചില്‍ അപകടത്തെത്തുടര്‍ന്ന് വിശ്രമിക്കുകയായിരുന്ന പിതാവിനെ കാണാന്‍ ഹരിയാനയിലെ ഗുരുഗ്രാമില്‍ ജ്യോതികുമാരിയെത്തിയതിനു പിന്നാലെയാണ് രാജ്യവ്യാപക ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. പിന്നീട് പിതാവിനെ പുറകിലിരുത്തി 1200 കിലോമീറ്റര്‍ സൈക്കിള്‍ ചവുട്ടി സ്വന്തം നാടായ ബിഹാറിലെ ദര്‍ഭംഗയില്‍ എത്തി. ഏഴ് ദിവസമാണ് ജ്യോതി സൈക്കിള്‍ ചവുട്ടിയത്. പണമില്ലാത്തതിനാല്‍ പട്ടിണി കിടന്നാണ് ഇരുവരും നാട്ടിലെത്തിയത്. എന്നാല്‍, വാര്‍ത്ത പുറത്തു വന്നതിന് ശേഷം, പ്രധാനമന്ത്രി രാഷ്ട്രീയ ബല്‍ പുരസ്‌കാരം വരെ ജ്യോതിയെ തേടിയെത്തി.

Related Articles

Back to top button