എരുമേലി : കോവിഡ് വാക്സിന്‍ സ്വീകരിച്ച് ദിവസങ്ങള്‍ കഴിഞ്ഞ് വീട്ടമ്മയുടെ കൈയില്‍ വാക്സിനെടുത്ത ഭാഗത്ത് വ്രണം. വേദനയും മരവിപ്പും മൂലം ഓട്ടോ ഡ്രൈവറായ വീട്ടമ്മ ഇതോടെ ദുരിതത്തിലായി. എരുമേലി ശാസ്താംകോയിക്കല്‍ പരേതനായ അഹമ്മദ് കബീറിെന്‍റ ഭാര്യ ത്വാഹിറാ ബീവിയാണ് (46) വേദനയിലായത്.
ഏപ്രില്‍ 12നാണ്‌എരുമേലി സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ കോവിഡ് വാക്സിന്‍ സ്വീകരിച്ചത്. ദിവസങ്ങള്‍ക്ക് ശേഷം വാക്സിനെടുത്തിടത്ത് ചൊറിച്ചിലും വേദനയും അനുഭവപ്പെട്ടു. പിന്നീട് ഈ ഭാഗം പഴുത്ത് വ്രണമായി മാറി. കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയിലും എരുമേലിയിലെ സ്വകാര്യ ആശുപത്രികളിലും ചികിത്സ തേടിയെങ്കിലും കുറവുണ്ടായില്ല. സ്വകാര്യ ആശുപത്രിയിലെ ഡോക്ടറാണ് ത്വാഹിറയോടെ വാക്സിനേഷന്‍ സ്വീകരിച്ചതിെന്‍റ പിഴവ് കാരണമായിരിക്കാമെന്ന സംശയം പറഞ്ഞത്. ഇതോടെ വാക്സിന്‍ നല്‍കിയ എരുമേലി സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെത്തി കാര്യങ്ങള്‍ ബോധിപ്പിച്ചു.
രണ്ട് പെണ്‍മക്കളുള്ള ത്വാഹിറക്ക് 20 വര്‍ഷങ്ങള്‍ക്ക് മുൻപ് ഭര്‍ത്താവ് നഷ്ടപ്പെട്ടു. പിന്നീട് കഷ്ടപ്പെട്ടാണ് ഇവര്‍ കുടുംബം പുലര്‍ത്തുന്നത്. ഇപ്പോള്‍ ഓട്ടോ ഓടിച്ചാണ് ഉപജീവനമാര്‍ഗം കണ്ടെത്തുന്നത്. കോവിഡ് മുന്നണി പോരാളിയായി പ്രവര്‍ത്തിച്ച ഇവരെ കഴിഞ്ഞ ദിവസം എം.എല്‍.എ ആദരിച്ചിരുന്നു. ആരോഗ്യ വകുപ്പ് മന്ത്രി, ജില്ല മെഡിക്കല്‍ ഓഫിസര്‍ എന്നിവര്‍ക്ക് പരാതി നല്‍കുമെന്നും തന്റെ അനുഭവം മറ്റൊരാള്‍ക്കും ഉണ്ടാകരുതെന്നും ത്വാഹിറ പറഞ്ഞു.