ഹോങ്കോംഗ് : ബ്രിട്ടന്റെ റിപ്പോർട്ടിൽ എതിർപ്പുമായി ചൈന
ലണ്ടൻ: ഹോങ്കോംഗിനെ പരാമർശിക്കുന്ന ബ്രിട്ടന്റെ റിപ്പോർട്ടിനെ തള്ളി ചൈന. ഹോങ്കോംഗിൽ ദേശീയ സുരക്ഷാ നിയമം അടിച്ചേൽപ്പിച്ചെന്ന് ബ്രിട്ടൻ ആരോപിച്ചു. ചൈന നടത്തിക്കൊണ്ടിരിക്കുന്ന കിരാത ഭരണത്തെ അക്കമിട്ടു നിരത്തുന്ന റിപ്പോർട്ടാണ് ബ്രിട്ടൻ പുറത്തുവിട്ടത്. ചൈന നടത്തുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്നും അന്താരാഷ്ട്ര നിയമ ലംഘനമാണെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. എന്നാൽ ബ്രിട്ടന്റെ പരാമർശങ്ങളിൽ ചൈന എതിർപ്പു പ്രകടിപ്പിച്ചു.
മുൻ ബ്രിട്ടീഷ് കോളനി എന്ന നിലയിലാണ് ഹോങ്കോംഗിന് ലോകരാജ്യങ്ങളുമായി ബന്ധമുണ്ടായത്. ആഗോള സാമ്പത്തിക കേന്ദ്രങ്ങളിലൊന്നായി ഹോങ്കോംഗിനെ മാറ്റി. വിനോദസഞ്ചാരികൾ ഹോങ്കോംഗിലേക്ക് ഒഴുകിയെത്തി. ഇതെല്ലാം അന്താരാഷ്ട്ര സമൂഹത്തിന്റെ സഹായത്താലാണെന്ന് ചൈന മറക്കുന്നു. ആ വാതിലുകളെല്ലാം ചൈന അടച്ചുവെന്നും ബ്രിട്ടൻ ആരോപിച്ചു.
ചൈനയുടെ അവിഭാജ്യഘടകമാണ് ഹോങ്കോംഗ്. ചൈനയുടെ ഭരണഘടന അനുസരിക്കാൻ ഹോങ്കോംഗിന് എല്ലാ ബാദ്ധ്യതയുമുണ്ട്. ബ്രിട്ടനുമായി ഉണ്ടാക്കിയ കരാർപ്രകാരമല്ല ഭരണം നടക്കേണ്ടത്. ഇത്തരം പ്രസ്താവനകൾ ചൈനയുടെ അഖണ്ഡതയ്ക്കുമേലുള്ള കടന്നുകയറ്റ മാണെന്നും ചൈനീസ് വിദേശകാര്യവകുപ്പ് അറിയിച്ചു.