കോവിഡ് മൂന്നാം തരംഗത്തോടൊപ്പം ‘മങ്കിപോക്സും’; യു.എസ് ഭീതിയില്‍
വാഷിങ്ടണ്‍: കോവിഡ് മൂന്നാം തരംഗ വ്യാപനത്തിനിടെ യു എസ്സില്‍ മങ്കിപോക്സും. ടെക്സസിലാണ് രാജ്യത്തെ ആദ്യ രോഗബാധ കണ്ടെത്തിയത്. മനുഷ്യരില്‍ അത്യപൂര്‍വമായി കാണുന്ന രോഗം ആഫ്രിക്കയില്‍ നിന്നെത്തിയ ആളില്‍ കണ്ടെത്തിയതായി അധികൃതര്‍ സ്ഥിരീകരിച്ചു. രോഗി ഡാളസിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. സാധാരണ ജീവിതത്തിലേക്കു തിരിച്ചുവരാനുള്ള അമേരിക്കയുടെ തിരക്കിട്ട ശ്രമങ്ങള്‍ക്ക് ഇരുട്ടടിയായാണ് പുതിയ റിപ്പോര്‍ട്ടുകള്‍ വരുന്നത്.
ആഫ്രിക്കന്‍ രാജ്യങ്ങളില്‍ 1970 മുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടുവരുന്ന രോഗമാണ് മങ്കി പോക്‌സ്. കോവിഡ് പോലെ വായിലൂടെയും മറ്റും പുറത്തുവരുന്ന സ്രവങ്ങളിലടങ്ങിയ വൈറസുകളാണ് രോഗം പരത്തുക. അതുകൊണ്ടുതന്നെ രോഗിക്കൊപ്പം വിമാനത്തില്‍ സഞ്ചരിച്ചവരുടെ പേരു വിവരങ്ങള്‍ തപ്പുകയാണ് അധികൃതര്‍.
വസൂരിയുടെ അതേ വിഭാഗത്തില്‍ പെടുന്ന മങ്കിപോക്സ് പകര്‍ച്ചപ്പനിയായി തുടങ്ങി ശരീരത്തെ അതിവേഗം നശിപ്പിക്കാന്‍ ശേഷിയുള്ളതാണ്.
ശ്വസനതുള്ളികളിലൂടെയാണ് രോഗം പകരുന്നത്. അതിനാല്‍ രോഗം സ്ഥിരീകരിച്ച ആളുമായി ബന്ധപ്പെട്ടവരെല്ലാം നിരീക്ഷണത്തിലാണ്. കോവിഡ് -19 കാരണം യാത്രക്കാര്‍ മാസ്‌ക് ധരിച്ചതിനാല്‍, വിമാനങ്ങളിലും വിമാനത്താവളങ്ങളിലും മറ്റ് ആളുകള്‍ക്ക് ശ്വാസകോശ തുള്ളികള്‍ വഴി മങ്കി പോക്‌സ് പകരാനുള്ള സാധ്യത കുറവാണെന്ന് അധികൃതര്‍ വ്യക്തമാക്കി.
രോഗബാധയെ കുറിച്ച് ജനങ്ങള്‍ക്ക് കൃത്യമായ ബോധവത്കരണം നല്‍കിയതായും ആശങ്കപ്പെടേണ്ടതില്ലെന്നും ജാഗ്രതാ നിര്‍ദേശം നല്‍കിയതായും ടെക്‌സാസ് ആരോഗ്യ വിഭാഗം അറിയിച്ചു. 1970കളില്‍ നൈജീരിയയിലും മദ്ധ്യ ആഫ്രിക്കന്‍ രാജ്യങ്ങളിലും പടര്‍ന്നു പിടിച്ച മങ്കി പോക്‌സ് 2003ല്‍ അമേരിക്കയിലും വ്യാപകമായി പടര്‍ന്നു പിടിച്ചിരുന്നു.