KeralaLatest

വ്യാജ ഫേസ്‍ബുക്ക് അക്കൗണ്ട് വഴി പണം തട്ടിയ കേസില്‍ യുവതി അറസ്റ്റിൽ

“Manju”

ശാസ്താംകോട്ട : വ്യാജ ഫേസ്‍ബുക്ക് അക്കൗണ്ട് ഉണ്ടാക്കി പണം തട്ടിയ കേസില്‍ യുവതി അറസ്റ്റിലായതോടെ പുറത്തുവരുന്നത് നാലരവര്‍ഷത്തോളം യുവാക്കളെ ‘പ്രണയിച്ച്‌, തേച്ച’ യുവതിയുടെ കഥയാണ്. യുവതികളുടെ ചിത്രം ഉപയോഗിച്ച്‌ ഫേസ്ബുക്കില്‍ വ്യാജ അക്കൗണ്ടുണ്ടാക്കി തട്ടിപ്പുനടത്തിയ പതാരം സ്വദേശിയായ അശ്വതി ശ്രീകുമാറിനെയാണ് (32) ശൂരനാട് പൊലീസ് അറസ്റ്റു ചെയ്തത്. രമ്യ, പ്രഭ എന്നിവരുടെ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്.
ഇവരുടെ ചിത്രം ഉപയോഗിച്ച്‌ വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കി വശീകരിച്ചായിരുന്നു യുവതി നാലര വര്‍ഷത്തോളം യുവാക്കളെ പറ്റിച്ചത്. അനുശ്രീ അനു, അശ്വതി അച്ചു എന്നീ പേരുകളിലായിരുന്നു യുവതിയുടെ വ്യാജ ഫേസ്‌ബുക്ക് അകൗണ്ടുകള്‍. നാലു ലക്ഷം രൂപയാണ് ആയൂര്‍ സ്വദേശിയായ യുവാവില്‍ നിന്ന് അശ്വതി തട്ടിയെടുത്തത്. ഫേസ്‌ബുക്കിലേക്ക് റിക്വസ്റ്റ് അയച്ച ശേഷം വിവാഹ ആലോചനയായി എത്തിയാണ് യുവാവിനെ ഇവര്‍ കുടുക്കിയത്. ഇയാളോട് കോന്നിയില്‍ എല്‍.ഡി ക്ലര്‍ക്ക് ആണെന്നായിരുന്നു യുവതി പറഞ്ഞിരുന്നത്.
കരുനാഗപ്പള്ളി, ശൂരനാട്, പതാരം സ്വദേശികളായ പല യുവാക്കളും അശ്വതി അച്ചു അക്കൗണ്ടിലൂടെ കബളിക്കപ്പെട്ടിട്ടുണ്ടെന്നാണ് പുതിയ റിപ്പോര്‍ട്ട്. വഞ്ചിതരായവരില്‍ കരുനാഗപ്പള്ളിയിലെ പ്രമുഖ യുവജന സംഘടനയുടെ പ്രവര്‍ത്തകര്‍ വരെ ഉള്‍പ്പെടുന്നു. ഇതാദ്യമായല്ല അശ്വതി തട്ടിപ്പുകേസില്‍ പ്രതിയാകുന്നത്. മുന്‍പും സമാനമായ കേസ് നടന്നിട്ടുണ്ട്. കുടുംബശ്രീയുടെ തുക തട്ടിച്ചു എന്നതായിരുന്നു ഇവര്‍ക്കെതിരെ മുന്‍പുള്ള പരാതി. അശ്വതി ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ക്കെല്ലാം ഭര്‍ത്താവ് ശ്രീകുമാര്‍ ഉത്തരം പറയേണ്ടി വന്നിട്ടുണ്ട്. മക്കളെ ഓര്‍ത്ത് കേസുകള്‍ ഒത്തുതീര്‍പ്പാക്കാന്‍ ഇദ്ദേഹം ഓടേണ്ടി വന്നിട്ടുണ്ട്. കൂലിപ്പണിക്ക് പോയി കുടുംബം നോക്കുകയാണ് ശ്രീകുമാര്‍. പി.എസ്.സി എഴുതി റവന്യു വകുപ്പില്‍ ജോലി ചെയ്‌തെന്ന് പറഞ്ഞ് ഇവര്‍ ഏറെനാളായി ഭര്‍ത്താവിനേയും നാട്ടുകാരേയും പറ്റിക്കുകയായിരുന്നു.
ജോലിക്കെന്ന പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങുന്ന യുവതിയുടെ പ്രധാന പരിപാടി യുവാക്കളെ പറ്റിക്കുക എന്നതായിരുന്നു. മറ്റൊരു യുവാവില്‍ നിന്നും യുവതി പണം തട്ടി. അനുശ്രീയുടെ ബന്ധുവെന്ന് പറഞ്ഞായിരുന്നു പണം തട്ടിയത്. ഇത് പരാതിക്കാരിയായ പ്രഭയുടെ ശ്രദ്ധയില്‍പ്പെട്ടു. ഇതോടെയാണ് അശ്വതി അച്ചുവിന്റെ കള്ളി വെളിച്ചത്തായത്. അശ്വതിയെ അറസ്റ്റ് ചെയ്ത ശേഷം ജാമ്യത്തില്‍ വിട്ടയച്ചു. പണം തട്ടിയതുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം നടത്തിവരികയാണ്.

Related Articles

Back to top button