ലണ്ടൻ: യൂറോകപ്പിന്റെ ചരിത്രത്തിലാദ്യമായി ഫൈനലിലെത്തിയ ഇംഗ്ലീഷ് പടയെ ആശ്വസിപ്പിച്ച് ആരാധകരും പ്രധാനമന്ത്രി ബോറിസ് ജോൺസനും. വെബ്ലിയിൽ തോൽവിയറിയാതെ ഫൈനലിലെത്തിയ ഇറ്റലിക്കെതിരെ നിശ്ചിത സമയത്ത് 1-1ന് സമനില പിടിച്ച ശേഷമാണ് ഹാരീ കെയിനും കൂട്ടരും പെനാൽറ്റി ഷൂട്ടൗട്ടിൽ 3-2ന് കിരീടം കൈവിട്ടത്.
സ്വപ്‌ന തുല്യമായ കുതിപ്പ് നടത്തിയ ഇംഗ്ലണ്ടിനായി കോച്ച് ഗാരേത്ത് സൗത്ത്‌ഗേറ്റ് എന്ന അതികായൻ നൽകിയ പിൻബലം വേറിട്ട കാഴ്ചയായി. മുൻ ദേശീയ താരമായ ഒരു പരിശീലകന്റെ കരുത്ത് ലോകഫുട്‌ബോൾ ആരാധകർ ഒന്നടങ്കം തിരിച്ചറിഞ്ഞ ടൂർണ്ണമെന്റായിരുന്നു ഇത്തവണത്തെ യൂറോ.
‘ഇംഗ്ലണ്ടിന്റെ ഫൈനലിലെ പരാജയം ആതിഥേയ മണ്ണിന് ഹൃദയഭേദകമായ അനുഭവമാണ്. എന്നാൽ യൂറോയിലെ കരുത്തുറ്റ പ്രകടനം ഇംഗ്ലണ്ടിന്റെ എക്കാലത്തേയും മികച്ച മുന്നേറ്റമായി. ഇംഗ്ലീഷ് പട ഞങ്ങളുടെ ഹീറോകളാണ്. ഇവർ രാജ്യത്തിന്റെ അഭിമാനം. എല്ലാ അഭിനന്ദനങ്ങളും അർഹിക്കുന്നു.’ പ്രധാനമന്ത്രി ബോറിസ് ജോൺസൻ ട്വീറ്റ് ചെയ്തു.
‘പെനാൽറ്റിയിലെ പിഴവുകൾ പരിശീലകൻ സൗത്ത് ഗേറ്റ് സ്വയം ഏറ്റെടുത്തു. ടൂർണ്ണമെന്റിൽ അതുവരെ കളിച്ച രീതിയും പരിശീലനത്തിലെ താരങ്ങളുടെ മികവും നോക്കിയാണ് പെനാൽറ്റി ഷോട്ടിന് താരങ്ങളെ തെരഞ്ഞെടുത്തത്. ഒരു ടീമെന്ന നിലയിൽ ഒറ്റക്കെട്ടായി ഞങ്ങളോരോ വിജയവും ആഘോഷിച്ചു. അതിനാൽ തന്നെ തോൽക്കുമ്പോഴും ഞങ്ങളൊരുമിച്ച് അതും ഏറ്റെടുക്കുന്നു.’ പരിശീലകൻ ഗാരേത്ത് ഗേറ്റ് പറഞ്ഞു.