InternationalLatest

അഫ്ഗാന്‍ സേനാ മേധാവിയുടെ ഇന്ത്യന്‍ സന്ദര്‍ശനം നീട്ടി

“Manju”

കാബൂള്‍: അഫ്ഗാന്‍ സേനാ മേധാവി ജനറല്‍ വാലി മുഹമ്മദ് അഹമദ്‌സായിയുടെ ഇന്ത്യാ സന്ദര്‍ശനം നീട്ടി. അമേരിക്കന്‍ സൈന്യം രാജ്യം വിടുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ താലിബാന്‍ കൂടുതല്‍ പ്രദേശങ്ങള്‍ കൈയ്യടക്കുന്ന സാഹചര്യത്തിലാണിത്. രാജ്യത്ത് കൂടുതല്‍ പ്രതിസന്ധി നേരിടുന്നതിനാല്‍ ഇന്ത്യാ സന്ദര്‍ശനം പിന്നീടാക്കാം എന്ന് തീരുമാനിക്കുകയായിരുന്നു. വാലി മുഹമ്മദ് അഹമദ്‌സായി ഈ ആഴ്ച ഇന്ത്യയിലെത്തുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. സന്ദര്‍ശനം നീട്ടിയ കാര്യം അഫ്ഗാന്‍ എംബസി അറിയിച്ചുവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ഇന്ത്യയിലെത്തുന്നുണ്ട്. ഈ വേളയില്‍ ദില്ലി സന്ദര്‍ശിക്കാനായിരുന്നു അഫ്ഗാന്‍ സേനാ മേധാവിയുടെ ആദ്യതീരുമാനം. മാസങ്ങള്‍ക്ക് മുമ്ബേ നിശ്ചയിച്ചതായിരുന്നു ഇത്. അഹമ്മദ് സായി ജൂലൈ 27 മുതല്‍ 30 വരെ ഇന്ത്യയിലുണ്ടാകുമെന്നാണ് അഫ്ഗാന്‍ സേനാ വൃത്തങ്ങള്‍ പറഞ്ഞിരുന്നത്. എന്നാല്‍ എല്ലാ തീരുമാനങ്ങളും കഴിഞ്ഞ ദിവസം മാറ്റി. താലിബാന്‍ മുന്നേറ്റം ശക്തമാക്കിയ സാഹചര്യത്തിലാണ് അവസാന നിമിഷത്തിലെ പിന്‍മാറ്റം.
ഇന്ത്യന്‍ സേനാ മേധാവി എംഎം നരവനെ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, മറ്റു പ്രമുഖ ഉദ്യോഗസ്ഥര്‍ എന്നിവരുമായി ചര്‍ച്ച നടത്താനാണ് അഹമ്മദ് സായി വരുന്നത്. അഫ്ഗാന്‍ സൈന്യത്തിന് പിന്തുണ തേടുകയും അദ്ദേഹത്തിന്റെ ലക്ഷ്യമായിരുന്നു. ഇന്ത്യയില്‍ പരിശീലനത്തില്‍ ഏര്‍പ്പെട്ട അഫ്ഗാന്‍ കേഡറ്റുകളെ പൂനെയില്‍ വച്ച്‌ സന്ദര്‍ശിക്കാനും അദ്ദേഹം തീരുമാനിച്ചിരുന്നു.
300 അഫ്ഗാന്‍ സൈനികരാണ് ഇന്ത്യയില്‍ പരീശലനം നേടുന്നത്. കൂടാതെ പരിക്കേറ്റ സൈനികര്‍ക്ക് ഇന്ത്യയില്‍ ചികില്‍സ നല്‍കുന്നുമുണ്ട്. അഫ്ഗാന്‍ സൈന്യത്തിന് എല്ലാ സഹായങ്ങളും നല്‍കുമെന്ന് ഇന്ത്യ നേരത്തെ പ്രഖ്യാപിച്ചിരുന്നു. പരസ്പര സഹകരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടായിരുന്നു ഇത്. അതിനിടെയാണ് അഫ്ഗാനില്‍ താലിബാന്റെ മുന്നേറ്റം നടക്കുന്നത്. അഫ്ഗാനിലെ അഷ്‌റഫ് ഗനി സര്‍ക്കാരിന്റെ നിലനില്‍പ്പ് തന്നെ ചോദ്യം ചെയ്യുന്ന തരത്തിലാണ് താലിബാന്‍ മുന്നേറ്റം.

Related Articles

Back to top button