മാനന്തവാടി: വയനാട്ടിൽ വനം വകുപ്പ് ഉദ്യോഗസ്ഥന്റെ വാഹനത്തിൽ നിന്നും പണം പിടികൂടി. സാമൂഹ്യ വനവൽക്കരണ വിഭാഗം മാനന്തവാടി റെയ്ഞ്ച് ഓഫീസർ കെ വി അനുരേഷിന്റെ വാഹനത്തിൽ നിന്നാണ് വിജിലൻസ് വിഭാഗം രണ്ടര ലക്ഷം രൂപയും ആയിരം തേക്കിൻ തൈകളും പിടികൂടിയത്. രഹസ്യ വിരവത്തിന്റെ അടിസ്ഥാനത്തിലായിരുന്നു വിജിലൻസ് സംഘം പരിശോധന നടത്തിയത്.
എല്ലാ വെള്ളിയാഴ്ചകളിലും ഇയാൾ നഴ്സറി കരാറുകാരിൽ നിന്നും കൈപ്പറ്റുന്ന തുകയുമായി കണ്ണുരിലെ വീട്ടിലേക്ക് പോകുന്നതായി കോഴിക്കോട് വിജിലൻസ് സെൽ എസ് പി സിസി ശശിധരന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. വെള്ളിയാഴ്ച ഉച്ചയോടെ തവിഞ്ഞാൽ ബോയ്സ് ടൗണിൽ വെച്ച് കണ്ണൂർ വിജിലൻസ് യൂണിറ്റ് ഡിവൈഎസ്പി ബാബു പെരിങ്ങോത്ത്, കോഴിക്കോട് യൂണിറ്റ് ഇൻസ്പെക്ടർ ഗണേഷ് കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് മിന്നൽ പരിശോധന നടത്തി പണം പിടികൂടിയത്.
പണം സംബന്ധിച്ച കൃത്യമായ വിവരങ്ങൾ ലഭിച്ച ശേഷം മേൽ നടപടികൾ സ്വീകരിക്കുമെന്ന് എസ് പി പറഞ്ഞു.