നേപ്പാളിന് ആസ്ട്രാസെനേക വാക്‌സിൻ നൽകി ജപ്പാൻ
കാഠ്മണ്ഡു: നേപ്പാളിന് ജപ്പാനിൽ നിന്ന് ആസ്ട്രാസെനേക കൊറോണ വാക്‌സിൻന്റെ ആദ്യ ബാച്ച് ലഭിച്ചതായി പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
കാഠ്മണ്ഡുവിലെ ജപ്പാൻ പ്രതിനിധി കികുട യുടാക നേപ്പാൾ ആരോഗ്യ-ജനസംഖ്യ വകുപ്പു മന്ത്രി ഉമേഷ് ശ്രേഷ്ഠയ്‌ക്ക് വാക്സിനുകൾ കൈമാറി. 05,13,420 ഡോസ് വാക്സിനുകളാണ് കൈമാറിയത്. ത്രിഭുവൻ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ നടന്ന ചടങ്ങിലാണ് വാക്സിൻ കൈമാറ്റം.
ഞായറാഴ്ച വൈകിട്ട് വാക്‌സിൻന്റെ രണ്ടാം ബാച്ച് കാഠ്മണ്ഡുവിലെത്തും. ബാക്കിയുള്ള പകുതി ഡോസുകൾ ഉടൻ രാജ്യത്തേയ്‌ക്ക് കൊണ്ടുവരും.
ആഗോള രാജ്യങ്ങൾ നടപ്പാക്കുന്ന കൊവാക്സ് വാക്സിൻ പങ്കുവെയ്‌ക്കൽ പദ്ധതിയുടെ ഭാഗമായി ജപ്പാൻ കാഠ്മണ്ഡുവിലേക്ക് ഏകദേശം 1.6 ദശലക്ഷം ഡോസ് കൊറോണ വാക്‌സിൻ നൽകുമെന്ന് വാഗ്ദാനം ചെയ്തിരുന്നു.
ജാപ്പനീസ് നിർമ്മിത കൊറോണ വാക്സിനുകൾ ആസ്ട്രാസെനേകയുടെ രണ്ടാം ഡോസ് നൽകാനുളള മുതിർന്ന പൗരൻമാർക്ക് നൽകുമെന്ന് വിദേശകാര്യ മന്ത്രാലയം പത്രക്കുറിപ്പിൽ പറഞ്ഞു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 2,231 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു.
നേപ്പാളിൽ ഇതുവരെ 68,02,415 പേർക്ക് പ്രതിരോധ കുത്തിവയ്പ്പ് നൽകിയിട്ടുണ്ട്.
ഇന്ത്യയും നേരത്തെ നേപ്പാളിന് വാക്സിനുകൾ നൽകി സഹായിച്ചിരുന്നു. അയൽപക്ക നയത്തിന്റെ ഭാഗമായിട്ടായിരുന്നു ഇന്ത്യ വാക്സിനുകൾ നൽകിയത്.