ചെന്നൈ: ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് തമിഴ്നാട്ടില്‍ എത്തും. തമിഴിസൈ സൗന്ദർരാജൻ അടക്കം ചെന്നൈയിലെ മൂന്ന് സ്ഥാനാർത്ഥികളും റോഡ് ഷോയില്‍ പങ്കെടുക്കും. നാളെ വെല്ലൂർ, കോയമ്ബത്തൂർ, പൊള്ളാച്ചി എന്നിവിടങ്ങളില്‍ നടക്കുന്ന പൊതുയോഗത്തിലും മോദി പങ്കെടുക്കും. ഈ വർഷം ഏഴാം തവണയാണ് മോദി തമിഴ്നാട്ടിലെത്തുന്നത്. ഈയാഴ്ച വീണ്ടും രണ്ട് ദിവസം കൂടി മോദി സംസ്ഥാനത്ത് പ്രചാരണം നടത്തും.
അതേസമയം, ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ കോണ്‍ഗ്രസ് പ്രകടന പത്രികക്കെതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉയർത്തിയിട്ടുള്ളത്. പ്രകടന പത്രികയിലൂടെ ന്യൂനപക്ഷ പ്രീണനമാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നതെന്ന് മോദി ആരോപിച്ചു. മുസ്ലീം ലീഗിന്‍റെ താല്‍പര്യങ്ങള്‍ അങ്ങനെയാണ് പത്രികയില്‍ കടന്നു കൂടിയത്. വടക്കേ ഇന്ത്യയിലും, തെക്കേ ഇന്ത്യയിലും കോണ്‍ഗ്രസിന് വിരുദ്ധ രാഷ്ട്രീയമാണെന്നും നരേന്ദ്ര മോദി ആരോപിച്ചു. കോണ്‍ഗ്രസടങ്ങുന്ന ഇന്ത്യ സഖ്യം സനാതന ധർമ്മത്തെ തകർക്കാനാണ് നോക്കുന്നതെന്നും നരേന്ദ്ര മോദി ആരോപിച്ചു.