തിരുവനന്തപുരം : സംസ്ഥാനത്തെ സിനിമാ തീയേറ്ററുകൾ തുറക്കാൻ തീരുമാനമായി. കൊച്ചിയിൽ ചേർന്ന തീയേറ്റർ ഉടമകളുടെ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. ഇനിയും ദീർഘനാളുകൾ തീയേറ്ററുകൾ അടച്ചിടുന്നത് ഗുണപ്രദമാകില്ലെന്ന പൊതുവികാരം യോഗത്തിലുണ്ടായി.
തീയേറ്ററുകൾ ശുചീകരിക്കുന്നതിനായി ഒരാഴ്ചത്തെ സാവകാശം ആവശ്യമാണ്. ഇതിനുശേഷം വിജയ് ചിത്രമായ മാസ്റ്ററിന്റെ റിലീസോടെ തീയേറ്ററുകൾ പ്രവർത്തന സജ്ജമാകുമെന്നാണ് സംഘടനാ ഭാരവാഹികൾ നൽകുന്ന സൂചന.
അതേസമയം തീയേറ്ററുകൾ കുടിശ്ശിക തീർക്കണമെന്ന നിലപാടിലാണ് സിനിമാ വിതരണക്കാരുടെ സംഘടന. കുടിശ്ശിക തീർത്തില്ലെങ്കിൽ തീയേറ്ററുകൾക്ക് പുതിയ സിനിമ നൽകില്ലെന്ന് വിതരണക്കാരുടെ സംഘടന അറിയിച്ചു. ഇക്കാര്യത്തിൽ ആശയക്കുഴപ്പം നിലനിൽക്കുകയാണ്. ഈ വിഷയം നാളെ ചേരുന്ന ഫിലിം ചേംബർ യോഗത്തിൽ ചർച്ച ചെയ്ത് പരിഹരിക്കുമെന്നാണ് സൂചന.
ഇന്ന് മുതൽ തീയേറ്ററുകൾ തുറന്ന് പ്രവർത്തിക്കാനായിരുന്നു സർക്കാർ അനുമതി നൽകിയിരുന്നത്. കോവിഡ് സാഹചര്യത്തിൽ കർശന സുരക്ഷാ മുൻകരുതൽ നടപടികൾ സ്വീകരിച്ചാണ് തീയേറ്ററുകൽ പ്രവർത്തിക്കുക.