KeralaLatest

ബംപറിലൂടെ ‘സദാനന്ദന്റെ സമയം’ തെളിഞ്ഞു

“Manju”

കോട്ടയം: അപ്രതീക്ഷിതമായി ലോട്ടറി അടിച്ചതിന്റെ ഞെട്ടലില്‍ നിന്നും ഇപ്പോഴും കരകയറാതെ കോട്ടയം സ്വദേശി സദന്‍ എന്നറിയപ്പെടുന്ന സദാനന്ദന്‍.
തീര്‍ത്തും അപ്രതീക്ഷിതമായിട്ടാണ് ഈ ബംപര്‍ സമ്മാന ടിക്കറ്റ് സദന്റെ കൈയിലേക്ക് എത്തിയത്. നറുക്കെടുപ്പ് ദിനമായ ഇന്നലെ രാവിലെ സദന്‍ എടുത്ത ടിക്കറ്റിലാണ് ഭാഗ്യദേവത കടാക്ഷിച്ചത്. രാവിലെ ഇറച്ചി വാങ്ങാനായി പുറത്തേക്കിറങ്ങിയ സദന്റെ കയ്യില്‍ ആകെയുണ്ടായിരുന്നത്‌ വെറും 500 രൂപ മാത്രമായിരുന്നു. വഴിയില്‍ വച്ച്‌ സുഹൃത്ത് ശെല്‍വല്‍ എന്ന ലോട്ടറി വില്‍പനക്കാരനില്‍ നിന്നാണ് 300 രൂപ കൊടുത്ത് സദന്‍ ടിക്കറ്റ് വാങ്ങിയത്.
രാവിലെ ഏതാണ്ട് ഒന്‍പതരയോടെ വഴിയില്‍ വച്ച്‌ ശെല്‍വനെ കണ്ട സദന്‍ തനിക്ക് ഏതേലും ഒരു ടിക്കറ്റ് തരാന്‍ ആവശ്യപ്പെടുകയും വില്‍ക്കാന്‍ ബാക്കിയുണ്ടായിരുന്ന ടിക്കറ്റുകളില്‍ ഒന്ന് ശെല്‍വന്‍ സദന് കൈമാറുകയുമായിരുന്നു. അവസാന നിമിഷത്തിലെ ഈ ടിക്കറ്റിനൊപ്പമാണ് ഭാഗ്യദേവതയെന്നറിഞ്ഞ ആ പാവം മനുഷ്യന്‍ തന്നെ കാണാനെത്തിയ മാധ്യമ പ്രവര്‍ത്തകരോട് നമ്പറൊക്കെ ശരിയല്ലേ എന്ന് ചോദിക്കുന്നത് പോലും വളരെ നിഷ്‌കളങ്കമായിട്ടാണ്.
സ്ഥിരമായി ലോട്ടറി എടുക്കുന്ന ആളല്ല താനെന്ന് പറഞ്ഞ സദന്‍ രാവിലെ കയ്യില്‍ 500 രൂപ ഉണ്ടായതുകൊണ്ടാണ് ടിക്കറ്റെടുത്തതെന്നും വ്യക്തമാക്കുന്നുണ്ട്. അന്‍പത് വര്‍ഷത്തിലേറെയായി പെയിന്റിംഗ് തൊഴില്‍ ചെയ്തു ജീവിക്കുന്നയാളാണ് സദാനന്ദന്‍. ഒരുപാട് കടമുണ്ടെന്നും അതെല്ലാം തീര്‍ക്കണമെന്നും ശേഷം മക്കളെ കരകയറ്റണമെന്നതാണ് ലക്ഷ്യമെന്നും സദാനന്ദനും ഭാര്യയും പറഞ്ഞു.
അതുപോലെ സദാനന്ദന് ലോട്ടറി നല്‍കിയ ശെല്‍വന്‍ ആശാരി പണി വിട്ടിട്ടാണ് ലോട്ടറി വില്‍പ്പനയിലേക്ക് തിരിഞ്ഞത്. ഈ ബമ്പറിലൂടെ തന്റെ ദുരിതവും അകലുമെന്ന പ്രതീക്ഷയിലാണ് ഇദ്ദേഹവും. ശെല്‍വന്‍ വിറ്റ XG 218582 എന്ന നമ്പരിലാണ് ഒന്നാം സമ്മാനം 12 കോടി അടിച്ചത്. കോട്ടയം നഗരത്തിലെ ശ്രീകൃഷ്ണ ലോട്ടറി ഏജന്‍സിയില്‍ നിന്നാണ് സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് വില്‍പ്പനക്കാരനായ ശെല്‍വകുമാറിന്റെ കയ്യിലെത്തിയത്. എന്തായാലും വിവാദങ്ങളൊന്നും ഇല്ലാതെ ഇത്തവണ മണിക്കൂറുകള്‍ക്കുള്ളില്‍ ബമ്ബര്‍ ഭാഗ്യശാലിയെ കണ്ടെത്തിയിരിക്കുകയാണ്.

Related Articles

Back to top button