ശബരിമലയിൽ തീര്‍ത്ഥാടകര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചാല്‍ സൗജന്യ ചികിത്സ
ശ്രീജ.എസ്
തിരുവനന്തപുരം: ശബരിമലയിലെത്തുന്ന സംസ്ഥാനത്ത് നിന്നുളള തീര്‍ത്ഥാടകര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചാല്‍ സൗജന്യ ചികിത്സ നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. ഇതര സംസ്ഥാനക്കാരില്‍ നിന്ന് സര്‍ക്കാര്‍ , സ്വകാര്യ ആശുപത്രികള്‍ക്ക് പണമീടാക്കാം. എല്ലാ തീര്‍ത്ഥാടകര്‍ക്കും കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്.
ശബരിമലയിലെത്തിയ ശേഷം കോവി ഡ് സ്ഥിരീകരിക്കുന്ന തദ്ദേശീയരായ തീര്‍ത്ഥാടകര്‍ക്ക് എ പി എല്‍ / ബി പി എല്‍ വ്യത്യാസമില്ലാതെ സൗജന്യ ചികില്‍സ ലഭിക്കും. സര്‍ക്കാര്‍ ആശുപത്രികളിലോ സര്‍ക്കാര്‍ ചികില്‍സാ പദ്ധതിയുമായി സഹകരിക്കുന്ന സ്വകാര്യ ആശുപത്രികളിലോ പ്രവേശിക്കാം. ഇതര സംസ്ഥാന തീര്‍ത്ഥാടകരില്‍ നിന്ന് സര്‍ക്കാര്‍ നിശ്ചയിച്ച നിരക്ക് ഈടാക്കാം.
കേരളത്തില്‍ നിന്നുളള തീര്‍ത്ഥാടകര്‍ക്ക് കൊവിഡ് ഇതര രോഗങ്ങള്‍ പിടിപെട്ടാല്‍ ചികിത്സ സൗജന്യമായിരിക്കില്ല. പമ്പയിലെയും സന്നിധാനത്തെയും ആശുപത്രികളില്‍ നല്‍കുന്ന പ്രാഥമിക ചികിത്സകള്‍ക്കുശേഷം തുക ഈടാക്കിയാകും തുടര്‍ചികിത്സ.
ദേവസ്വം, ധന വകുപ്പുകളുമായി ചര്‍ച്ച നടത്തിയ ശേഷമാണ് ആരോഗ്യവകുപ്പ് ഉത്തരവിറക്കിയത്. വാരാന്ത്യങ്ങളില്‍ രണ്ടായിരം പേര്‍ക്കും അല്ലാത്ത ദിവസങ്ങളില്‍ ആയിരം തീര്‍ത്ഥാടകര്‍ക്കുമാണ് മലകയറാന്‍ അനുമതി.