സിന്ധുമോള്‍ ആര്‍
ആദ്യപട്ടികയില്‍ ഉള്‍പ്പെടാത്തതിനാല്‍ പ്രതീക്ഷയുണ്ടായിരുന്നില്ലെന്നും അവസാന നിമിഷം നാട്ടിലേക്ക് മടങ്ങാന്‍ കഴിഞ്ഞതില്‍ ആശ്വാസമുണ്ടെന്നും മലപ്പുറം ചാപ്പനങ്ങാടി സ്വദേശിയായ മുബാറക് പറഞ്ഞു. അജ്‌മാനിലെ ഒരു കമ്പനിയിലാണു ജോലി. വൃക്കരോഗിയാണ്. നിത്യേന മരുന്നു കഴിക്കണം. ഈ അവധിക്കാലത്തു പരിശോധയ്ക്കു നാട്ടിൽ എത്തേണ്ടിയിരുന്നതാണ്. അതിനിടയിലാണ് കോവിഡിന്റെ വരവ്. കൈവശമുണ്ടായിരുന്ന മരുന്നു തീർന്നു.
മരുന്നു കഴിക്കാതെ കുറച്ചുദിവസം മുന്നോട്ടുപോയി. ക്ഷീണം കൂടി തളർന്നുവീണു. ആശുപത്രിയിൽ ഒരാഴ്‌ചയോളം കിടന്നു. നാട്ടിലെത്താൻ നോർക്ക വഴി റജിസ്‌റ്റർ ചെയ്‌തിരുന്നു. എംബസി വഴി റജിസ്‌റ്റർ ചെയ്‌തവർക്കേ നാട്ടിൽ പോകാൻ കഴിയൂവെന്ന് പിന്നീടാണ് അറിയുന്നത്. സുഹൃത്തുക്കൾ പേരു റജിസ്‌റ്റർ ചെയ്‌തു. അപ്പോഴേക്കും പോകേണ്ടവരുടെ പട്ടിക തയാറായിരുന്നു.
നാട്ടിലെത്തി തുടർചികിത്സ ചെയ്യണമെന്ന് ആശുപത്രിയിൽനിന്നു നിർദേശം ലഭിച്ചു. പക്ഷേ, പട്ടികയിൽ ഉൾപ്പെടാത്തതിനാൽ പ്രതീക്ഷയുണ്ടായിരുന്നില്ല. എംപിമാരായ പി.കെ.കുഞ്ഞാലിക്കുട്ടിയെയും ഇ.ടി. മുഹമ്മദ് ബഷീറിനെയും ബന്ധപ്പെട്ടു. അങ്ങനെ ആദ്യവിമാനത്തിലെ അവസാന യാത്രക്കാരനായി.