KeralaLatest

എട്ടുമാസം സിദ്ധാര്‍ഥനെ യൂണിയന്‍ പ്രസിഡന്‍ഡ് ഓഫീസില്‍ ഒപ്പിടീച്ചു; രീതി പോലീസ് സ്റ്റേഷനിലെ പോലെ

“Manju”

കല്‍പ്പറ്റ: പൂക്കോട് വെറ്റിനറി കോളജ് വിദ്യാര്‍ത്ഥി ജെ.എസ്.സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ അന്തിമ റിപ്പോര്‍ട്ട് നല്‍കി ആന്റി റാഗിങ് കമ്മിറ്റി. ജെ.എസ്. സിദ്ധാര്‍ഥനെ എസ്എഫ്‌ഐ നേതാക്കളടക്കമുള്ളവര്‍ 8 മാസം തുടര്‍ച്ചയായി റാഗ് ചെയ്തുവെന്ന വെളിപ്പെടുത്തലുമായി ആന്റി റാഗിങ് സ്‌ക്വാഡ് റിപ്പോര്‍ട്ട്. പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ നിയമോപദേശം തേടിയശേഷം മാത്രം അന്തിമ റിപ്പോര്‍ട്ട് വൈസ് ചാന്‍സലര്‍ക്കു നല്‍കാനാണു തീരുമാനം.

ഹോസ്റ്റലില്‍ താമസം തുടങ്ങിയ അന്നുമുതല്‍ എല്ലാ ദിവസവും കോളജ് യൂണിയന്‍ പ്രസിഡന്റും എസ്എഫ്‌ഐ യൂണിറ്റ് കമ്മിറ്റിയംഗവുമായ കെ. അരുണിന്റെ മുറിയില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ സിദ്ധാര്‍ഥനോട് ആവശ്യപ്പെട്ടു. രാവിലെയും വൈകിട്ടും കൃത്യസമയത്ത് അരുണിന്റെ മുറിയിലെത്തണമെന്നായിരുന്നു നിര്‍ദേശം.

മുറിയില്‍വച്ചു നഗ്‌നനാക്കി പലതവണ റാഗ് ചെയ്തുവെന്നു സിദ്ധാര്‍ത്ഥന്‍ തന്നെ പറഞ്ഞിരുന്നതായി സഹപാഠി ആന്റി റാഗിങ് സ്‌ക്വാഡിനു മൊഴി നല്‍കി. പിറന്നാള്‍ ദിനം രാത്രി ഹോസ്റ്റലിലെ ഇരുമ്പുതൂണില്‍ കെട്ടിയിട്ട് തൂണിനു ചുറ്റും പെട്രോള്‍ ഒഴിച്ചു തീയിടുമെന്നു സിദ്ധാര്‍ഥനെ ഭീഷണിപ്പെടുത്തിയിരുന്നു.

കാമ്പസില്‍ വളരെ സജീവമായിനിന്ന സിദ്ധാര്‍ഥനെ വരുതിയിലാക്കണമെന്ന് കോളജ് യൂണിയന്‍ നേതൃത്വം നേരത്തെ തീരുമാനിച്ചിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. സിദ്ധാര്‍ത്ഥന്‍ താമസിച്ചിരുന്ന ഹോസ്റ്റലിലെ കുക്ക് സംഭവങ്ങള്‍ക്കുശേഷം ജോലി രാജിവച്ചൊഴിഞ്ഞു. സര്‍വകലാശാലയിലെ സെക്യൂരിറ്റി ജീവനക്കാരില്‍ ചിലര്‍ സ്‌ക്വാഡിനു മൊഴി നല്‍കാന്‍ തയാറായില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എസ്എഫ്‌ഐ കല്‍പറ്റ ഏരിയ കമ്മിറ്റി നേതൃത്വം ഇടപെട്ട് ഇന്റേണല്‍ കംപ്ലെയ്ന്റ്‌സ് കമ്മിറ്റിയില്‍നിന്നു പരാതിയുടെ കോപ്പി വാങ്ങിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

 

Related Articles

Back to top button