സിന്ധുമോൾ. ആർ
ന്യൂഡല്‍ഹി: കോവിഡ് വാക്സിന് രാജ്യത്ത് അനുമതി ലഭിച്ചാല്‍ ആദ്യഘട്ടത്തില്‍ വാക്സിന്‍ നല്‍കുക 30 കോടി പേര്‍ക്ക്. ഇതിനായി പതിനായിരം കോടി രൂപയായിരിക്കും കേന്ദ്ര ധനമന്ത്രാലയം ചെലവഴിക്കുക. വാക്സിനേഷന്‍ നടത്തേണ്ടവരുടെ പ്രാരംഭ പട്ടിക തയ്യാറാക്കുന്ന തിരക്കിലാണ് നാഷണല്‍ എക്സ്പെര്‍ട്ട് ഗ്രൂപ്പ് ഓഫ് വാക്സിന്‍ (എന്‍ഇജിവിഎസി). ആദ്യ ഘട്ട മുന്‍ഗണനാ ലിസ്റ്റില്‍ ഇടംപിടിക്കുക ഡോക്ടര്‍മാര്‍, നഴ്സ്മാര്‍, പാര മെഡിക്കല്‍ സ്റ്റാഫ് എന്നിങ്ങനെ ഒരു കോടി ആരോഗ്യ പ്രവര്‍ത്തകരാണ്. രണ്ടു കോടി അവശ്യ സേവന വിഭാഗക്കാര്‍, 27 കോടി പ്രായമേറിയവര്‍, പ്രമേഹം– ഹൃദയ–കരള്‍ രോഗമുള്ളവര്‍ തുടങ്ങിയവരെയും ആദ്യഘട്ടത്തില്‍ വാക്സിനേഷനായി പരിഗണിക്കും. അടിയന്തര ഉപയോഗത്തിന് അനുമതിക്കായി അപേക്ഷിച്ചിട്ടുള്ളത് മൂന്ന് വാക്സിനുകളാണ്.
ഫൈസര്‍, ഭാരത് ബയോടെകും സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയും ചേര്‍ന്നുള്ള വാക്സിന്‍ എന്നിവയാണ് പ്രധാനമായും പരിഗണനയിലുള്ളത്. ആദ്യ ഘട്ട ഉപയോഗത്തിന് ഓക്സ്ഫോര്‍ഡും ആസ്ട്ര സെനക്കയും സെറം ഇന്‍സ്റ്റിറ്റ്യൂട്ടും സംയുക്തമായി നിര്‍മിക്കുന്ന കോവിഷീല്‍ഡിനായിരിക്കും അനുമതി നല്‍കുകയെന്നാണ് സൂചനകള്‍.