വെഞ്ഞാറമൂട്: അസഹനീയമായ വേദനയിൽ പുളഞ്ഞ് ദുരന്ത ഭാരം പേറി അഞ്ചു വയസുകാരൻ നാടിന്റെ വേദനയായി മാറുന്നു. ചെല്ലഞ്ചി കെ.എസ് ഭവനിൽ ശ്രീജിത്തിൻ്റേയും ധന്യയുടേയും മകനാണ് ധ്യാൻ. കടുത്ത സമ്പത്തിക ബുദ്ധിമുട്ടിൽ മനം നൊന്ത് ധന്യ കഴിഞ്ഞ ഡിസംബർ 25 ന് വാടകയ്ക്ക് താമസിച്ചിരുന്ന വെഞ്ഞാറമൂട്ടിലെ ഫ്ലാറ്റിൽ സ്വയം തീകൊളുത്തി മരിക്കുകയായിരുന്നു. ഭാര്യയുടെ ദേഹത്ത് തീ പടരുന്നത് കണ്ട് രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ ഗുരുതരമായി പൊള്ളലേറ്റ ഭർത്താവ് ശ്രീജിത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ആളിപ്പടർന്ന തീയിൽ നിലവിളിയ്ക്കുന്ന മാതാവ് ധന്യയെ കെട്ടിപ്പുണർന്ന അഞ്ചു വയസ്സുകാരൻ ധ്യാൻ കഴുത്തിന് താഴെ ഗുരുതരമായി പൊള്ളലേറ്റ് എറണാകുളം അമൃത ആശുപത്രിയിൽ ചികിത്സയിലാണ്. ധ്യാനിന്റെ ചികിത്സയ്ക്കായി ആകെയുണ്ടായിരുന്ന വീടും സ്ഥലവും വിറ്റു. കോവിഡ് അതിരൂക്ഷമായ സാഹചര്യത്തിൽ ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം ധ്യാനിനെ എറണാകുളത്ത് വീട് വാടകയ്ക്കെടുത്താണ് ചികിത്സ നൽകി വരുന്നത്. ശരീരത്തിലെ മാംസ ഭാഗങ്ങൾ അടർന്ന് ഇരിക്കുവാനോ കിടക്കുവാനോ ഉറങ്ങാനോ കഴിയാത്ത അവസ്ഥയിലാണ് ധ്യാൻ.വാടക കൊടുക്കുവാനോ ഭക്ഷണ ചിലവിനോ ചികിത്സയ്ക്കോ നിവൃത്തിയില്ലാതെ സുമനസുകളുടെ സഹായത്തിനായി കൈ നീട്ടുകയാണ് ധ്യാനിന്റെ വല്യച്ഛൻ രഞ്ജിത്ത്. ഹ്യൂമൻ ലൈഫ് പ്രൊട്ടക്ഷൻ മിഷൻ എന്ന മനുഷ്യവകാശ സംഘടനയുമായി സഹകരിച്ചാണ് കുഞ്ഞിന്റെ ചികിത്സയ്ക്കുള്ള സഹായം തേടുന്നത്. ധ്യാനിന്റെ ചികിത്സയ്ക്കാക്കായി പനവൂർ ഗ്രാമീൺ ബാങ്കിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. അക്കൗണ്ട് നമ്പർ
40344101047424, ഐ എഫ് എസ് സി – കെ എൽ ജി ബി 0040344 കേരള ഗ്രാമീൺ ബാങ്ക് പനവൂർ ശാഖ. ബന്ധപ്പെടേണ്ട നമ്പരുകൾ രാധാമണി 9446247217 രഞ്ജിത്ത് 9895188100