പ്രകൃതിയോട് ചേര്‍ന്ന് ഇത്തിഹാദ് റെയില്‍
ദുബൈ: യു.എ.ഇയുടെ അഭിമാനപദ്ധതിയായ ഇത്തിഹാദ് റെയില്‍ ഓടിത്തുടങ്ങുമ്പോള്‍ വന്യജീവികളും മൃഗങ്ങളും സംരക്ഷിക്കപ്പെടുന്നതിന് പദ്ധതി. 1200 കി.മീറ്റര്‍ നീളത്തില്‍ നിര്‍മ്മിക്കുന്ന റെയില്‍പാതയില്‍ വന്യജീവി ഇടനാഴികളും പ്രത്യേക ‘അനിമല്‍ ക്രോസിങ്ങു‘കളും നിര്‍മിക്കാനാണ് തീരുമാനിച്ചിട്ടുള്ളതെന്ന് അധികൃതര്‍ വ്യക്തമാക്കി. വന്യജീവി സാന്നിധ്യം കൂടുതലുള്ള ഭാഗങ്ങളില്‍ വേഗം നിയന്ത്രിക്കുകയും ശബ്ദം കുറക്കുന്നതിന് ‘നോ ഹോണ്‍ സോണു‘കള്‍ പ്രഖ്യാപിക്കുകയും ചെയ്യും. പ്രകൃതിക്ക് മുന്‍ഗണന നല്‍കുന്ന നിലപാടിന്റെ ഭാഗമായാണ് റെയില്‍ നിര്‍മാണത്തില്‍ ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കുന്നത്.
നിര്‍മാണം അവസാനത്തോടടുക്കുന്ന പാതയുടെ കഴിഞ്ഞ ഘട്ടങ്ങളില്‍ മരങ്ങളും വലിയ പ്രാധാന്യപൂര്‍വം സംരക്ഷിക്കാന്‍ അധികൃതര്‍ നടപടി സ്വീകരിച്ചിരുന്നു. ജൈവവൈവിധ്യവും പ്രകൃതിപൈതൃകവും സംരക്ഷിക്കുന്നതിനായി 1300 ഗഫ് മരങ്ങള്‍, നൂറുകണക്കിന് സിദര്‍, ഈന്തപ്പന മരങ്ങള്‍ എന്നിവ മാറ്റിസ്ഥാപിച്ചിട്ടുണ്ട്. 300ലധികം മൃഗങ്ങളെയും മാറ്റിപ്പാര്‍പ്പിച്ചു. യു.എ.ഇ മരുഭൂമിയില്‍ കണ്ടുവരുന്ന വിഷപ്പാമ്ബുകള്‍ അടക്കം ഇവയില്‍ ഉള്‍പ്പെടും.
നേരത്തേ പക്ഷികളുടെ, പ്രത്യേകിച്ച് വലിയ അരയന്നങ്ങളുടെ പ്രജനനകാലത്ത്, നിര്‍മാണം ഒഴിവാക്കാന്‍ പദ്ധതിയുടെ ജോലികളുടെ സമയത്തില്‍ മാറ്റം വരുത്തുകയും ചെയ്തിട്ടുണ്ട്. സംരക്ഷിത പരിസ്ഥിതിപ്രദേശങ്ങളുടെ സമീപത്തു കൂടെ കടന്നുപോകുന്ന പാതകളുടെ നിര്‍മാണത്തില്‍ പ്രത്യേകം ജാഗ്രതയാണ് കാണിക്കുന്നത്. ശബ്‌ദശല്യം കുറക്കുന്നതിനാണ് ‘നോ–ഹോണ്‍ സോണ്‍‘ പദ്ധതി നടപ്പാക്കുന്നത്. നിര്‍മാണ കാലയളവില്‍ പൊടി മലിനീകരണം കുറക്കുന്നതിന് ബഫര്‍ സോണുകള്‍ സൃഷ്ടിക്കുന്നുമുണ്ട്. വിദഗ്ധര്‍, പരിസ്ഥിതി ശാസ്ത്രജ്ഞര്‍, വായു–ശബ്ദ ശാസ്ത്രജ്ഞര്‍, ഫോറസ്ട്രി വിദഗ്ധര്‍ എന്നിവരുടെ ഒരു സംഘം പദ്ധതിയുടെ പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ കൃത്യമായി അവലോകനം ചെയ്യുന്നുണ്ട്.
50 ബില്യണ്‍ ദിര്‍ഹം ചെലവ് വകയിരുത്തിയ ഇത്തിഹാദ് റെയില്‍ പദ്ധതി പൂര്‍ത്തിയാകുന്നതോടെ ദുബൈയില്‍നിന്ന് അബൂദബിയിലേക്ക് 50 മിനിറ്റിലും അബൂദബിയില്‍നിന്ന് ഫുജൈറയിലേക്ക് 100 മിനിറ്റിലും എത്തിച്ചേരാനാകും. 1200 കിലോമീറ്റര്‍ നീളത്തില്‍ ഏഴ് എമിറേറ്റുകളിലെ 11 സുപ്രധാന നഗരങ്ങളെ ബന്ധിപ്പിച്ചാണ് റെയില്‍ പദ്ധതി കടന്നുപോകുന്നത്. ട്രെയിന്‍ കുതിച്ചോടുക മണിക്കൂറില്‍ 200 കി.മീറ്റര്‍ വേഗത്തിലാണ്.
സൗദി അതിര്‍ത്തിയിലെ സില മുതല്‍ രാജ്യത്തിന്റെ കിഴക്കന്‍ തീരദേശമായ ഫുജൈറ വരെ നീണ്ടുനില്‍ക്കുന്നതാണ് റെയില്‍. യാത്രകള്‍ ബുക്ക്ചെയ്യാനും മറ്റു സേവനങ്ങള്‍ക്കും സ്മാര്‍ട്ട് ആപ്ലിക്കേഷനുകള്‍ വികസിപ്പിക്കുമെന്നും അറിയിച്ചിട്ടുണ്ട്.
പദ്ധതി യു.എ.ഇയുടെ സമ്ബദ്‌വ്യവസ്ഥക്ക് 200 ബില്യണ്‍ ദിര്‍ഹം സംഭാവന ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.