പോത്തൻകോട് : ശാന്തിഗിരി ആശ്രമത്തിലെ 38-ാമത് സന്യാസദീക്ഷാ വാര്‍ഷികത്തോടനുബന്ധിച്ച് ഗുരുധർമ്മപ്രകാശസഭയിലേക്ക് നിയുക്തരായവരും ബ്രഹ്മചാരി സ്വഭാവത്തിൽ കർമ്മം ചെയ്യുന്നവരുമായ കേരളത്തിന് പുറത്തുനിന്നുള്ളവർക്ക് ആശയവിനിമയത്തിന് പ്രത്യേകവേദിയൊരുക്കി. പ്രാർത്ഥനാചടങ്ങുകൾക്ക് പുറമെ ആശ്രമത്തിൽ നിത്യേന നടന്നു വരുന്ന സത്സംഗങ്ങൾ മലയാള ഭാഷയിലായതിനാൽ ഭാഷാപരിജ്ഞാനം കുറവായ അംഗങ്ങൾക്ക് സന്ന്യാസത്തെക്കുറിച്ചും ദീക്ഷാ വാർഷികത്തെക്കുറിച്ചും ഗുരുവിന്റെ ത്യാഗജീവിതത്തെക്കുറിച്ചും കൂടുതൽ പറഞ്ഞുകൊടുക്കാനാണ് പ്രത്യേക സെഷൻ ആരംഭിച്ചത്.
സ്പിരിച്വൽ സോൺ കോൺഫറൻസ് ഹാളിന്റെ അനക്സിൽ ആരംഭിച്ച ഇന്ററാക്ടീവ് പരിപാടിയിൽ ഡോ. ജനനി രമ്യപ്രഭ ജ്ഞാന തപസ്വിനി തന്റെ ആശ്രമാനുഭവങ്ങൾ പങ്കുവെച്ചു. ശാലിനി പ്രഥ്വി, ഗുരുചന്ദ്രിക, അനിതാ റാണി, റോസി നന്ദി, ദര്‍ശില്‍ അനില്‍കുമാര്‍ ഭട്ട്, സ്റ്റെഫാൻ ഷിസ്സെ എന്നിവർക്കു വേണ്ടിയായിരുന്നു പരിപാടി. ഇതിൽ ജർമ്മനിയിൽ നിന്നുള്ള സ്റ്റെഫാൻ ഗുരുധർമ്മപ്രകാശ സഭയിലേക്ക് നിയുക്തനായ അംഗമാണ്. സന്ന്യാസദീക്ഷാ വാർഷികദിനമായ ഒക്ടോബർ 5 ന് സ്റ്റെഫാന് ദീക്ഷ ലഭിക്കും.