നേപ്പാള്‍ : സജീവ ഭൂകമ്പ മേഖല,
ന്യൂഡല്‍ഹി: നേപ്പാളില്‍ ഇന്നലെ രാത്രി ശക്തമായ ഭൂചലനം ഉണ്ടായതിന് പിന്നാലെ ഉത്തരേന്ത്യയുടെ പല ഭാഗങ്ങളിലും ശക്തമായ പ്രകമ്ബനമാണ് അനുഭവപ്പെട്ടത്.
ലോകത്ത് അതിശക്തമായ ഭൂചലനങ്ങള്‍ ഉണ്ടാകാൻ സാധ്യതയുള്ള ടെക്റ്റോണിക് സോണുകളില്‍ ഒന്നാണ് നേപ്പാള്‍. നേപ്പാളിലെ സെൻട്രല്‍ ബെല്‍റ്റ് അതിശക്തമായി ഊര്‍ജ്ജം പുറത്ത് വിടുന്ന മേഖലയായി കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും സജ്ജരായിരിക്കണമെന്നും വാഡിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹിമാലയൻ ജിയോളജിയിലെ മുൻ സീസ്‌മോളജിസ്റ്റ് അജയ് പോള്‍ പറയുന്നു.
നേപ്പാളിലെ ഡോട്ടി ജില്ലയോട് ചേര്‍ന്നുള്ള പ്രദേശമാണ് ഭൂകമ്ബത്തിന്റെ പ്രഭവകേന്ദ്രമായി കണ്ടെത്തിയിരിക്കുന്നത്. തുടര്‍ച്ചയായി ഭൂകമ്ബങ്ങള്‍ ഉണ്ടാകുന്നു എന്നതാണ് ഈ പ്രദേശത്തിന്റെ പ്രത്യേകത. കഴിഞ്ഞ മാസം മൂന്നാം തിയതി നേപ്പാളില്‍ തുടര്‍ച്ചയായി ഉണ്ടായ ഭൂചലനങ്ങളെല്ലാം ഈ പ്രദേശത്തിന് ചുറ്റുമാണ്. കഴിഞ്ഞ വര്‍ഷം നവംബറില്‍ ഇവിടെ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായിരുന്നു. ആറ് പേരാണ് അന്ന് അപകടത്തില്‍ മരിച്ചത്.
ഏത് സമയവും ഭൂചലനം ഉണ്ടാകാൻ സാധ്യതയുള്ള പ്രദേശങ്ങളാണ് ഹിമാലയൻ മേഖലയിലുള്ളതെന്ന് നിരവധി ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇത്തരത്തിലൊരു ഭൂചലനം എപ്പോഴുണ്ടാകും എന്ന് കൃത്യമായി പ്രവചിക്കുക സാധ്യമല്ല. കോടിക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുൻപ് ഇന്ത്യൻ പ്ലേറ്റ് ഇന്ത്യൻ മഹാസമുദ്രത്തില്‍ നിന്ന് നീങ്ങുകയും, വടക്ക് ഭാഗത്തുള്ള യൂറോപ്യൻ പ്ലേറ്റുമായി ചേര്‍ന്ന് ഹിമാലയം രൂപപ്പെട്ടു എന്നുമാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. എന്നാല്‍ ഇന്ത്യൻ പ്ലേറ്റ് കൂടുതല്‍ മുന്നോട്ട് നീങ്ങാനായി യൂറോപ്യൻ പ്ലേറ്റില്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. ഇത്തരം സമ്മര്‍ദ്ദങ്ങള്‍ ഭൂചലനത്തിനും വഴിവയ്‌ക്കുന്നുണ്ടെന്നും വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.