Uncategorized

നാട്ടകം പോളിടെക്‌നി‌ക്കിലെ റാഗിങ്‌: ഒൻപത് സീനിയര്‍ വിദ്യാര്‍ഥികള്‍ക്ക് രണ്ട് വര്‍ഷം തടവും പിഴയും

“Manju”

കോട്ടയം: നാട്ടകം പോളിടെക്നിക്കില്‍ ജൂനിയര്‍ വിദ്യാര്‍ഥികളെ റാഗ് ചെയ്ത കേസില്‍ ഒൻപത് സീനിയര്‍ വിദ്യാര്‍ഥികള്‍ക്ക് രണ്ടുവര്‍ഷം തടവും 12,000 രൂപ വീതം പിഴയും ശിക്ഷ.സീനിയര്‍ വിദ്യാര്‍ഥികളായിരുന്ന അഭിലാഷ് ബാബു, എസ് മനു, റെയ്സണ്‍, കെ ജെറിന്‍ പൗലോസ്, കെ എം ശരണ്‍, പ്രവീണ്‍, ജയപ്രകാശ്, പി നിഥിന്‍, കെ ശരത് ജോ എന്നിവരെയാണ് കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി എന്‍ ഹരികുമാര്‍ ശിക്ഷിച്ചത്.പിഴ ഒടുക്കിയില്ലെങ്കില്‍ അഞ്ചു മാസം തടവുകൂടി അനുഭവിക്കണം.
പിഴസംഖ്യയില്‍ നിന്ന് 50,000 രൂപ വിദ്യാര്‍ഥിക്ക് നല്‍കാനും ഉത്തരവില്‍ പറയുന്നു.
ഒന്നാം വര്‍ഷ വിദ്യാര്‍ഥികളായ ഒൻപതുപേരാണ് 2016 ഡിസംബര്‍ രണ്ടിന് കോളേജ് ഹോസ്റ്റലില്‍ റാഗിങ്ങിനും മറ്റ് ഉപദ്രവങ്ങള്‍ക്കും ഇരയായത്. രാത്രി ഒൻപതരയോടെ ഓരോ ജൂനിയര്‍ വിദ്യാര്‍ഥിയെയും ഒരു റൂമിലേയ്ക്ക് വിളിച്ചുവരുത്തി ക്രൂരതയ്ക്ക് ഇരയാക്കുകയായിരുന്നു.
സാരമായ പരിക്കേറ്റ ഇരിങ്ങാലക്കുട സ്വദേശിയായ വിദ്യാര്‍ഥിക്ക് വൃക്ക തകരാറിലായതിനെതുടര്‍ന്ന് ദീര്‍ഘനാള്‍ ചികിത്സയും ഡയാലിസിസും വേണ്ടിവന്നു. പരിക്കുപറ്റിയ പല വിദ്യാര്‍ഥികളും സാക്ഷികളായിരുന്നെങ്കിലും വിസ്താര വേളയില്‍ കൂറുമാറി.
വിക്ടിം കോമ്പന്‍സേഷന്‍ സ്കീം അനുസരിച്ച്‌ നഷ്ടപരിഹാരം ലഭിക്കാനായി ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയെ സമീപിക്കാമെന്നും വിധിന്യായത്തില്‍ പറയുന്നുണ്ട്. പ്രോസിക്യൂഷനുവേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. എ ജയചന്ദ്രന്‍ ഹാജരായി.
ചിങ്ങവനം പൊലീസ് ചാര്‍ജ്ചെയ്ത കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കിയത് ഡിവൈഎസ്പി വി അജിത്തായിരുന്നു.

Related Articles

Back to top button