രാജ്യത്ത് പുതിയ ജി എസ് ടി നിയമം ഇന്ന് മുതല്‍ പ്രാബല്യത്തില്‍. അഞ്ച് കോടിയിലധികം വാര്‍ഷിക വിറ്റുവരവുള്ള ബിസിനസ്സ് സ്ഥാപനങ്ങള്‍ ചൊവ്വാഴ്ച മുതല്‍ ജി എസ്ടി ഇ-ഇന്‍വോയ്‌സ് സമര്‍പ്പിക്കണം. 10 കോടിയിലധികം വാര്‍ഷിക വിറ്റുവരവുള്ളവര്‍ മാത്രം ഇ-ഇന്‍വോയ്‌സ് സമര്‍പ്പിച്ചാല്‍ മതി എന്ന നിലവിലെ നിയമമാണ് ഭേദഗതി ചെയ്ത് 5 കോടി രൂപയായി കുറച്ചത്. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയറക്‌ട് ടാക്‌സസ് ആന്‍ഡ് കസ്റ്റംസ് ആണ് നിയമം ഭേദഗതി ചെയ്തത്.
ഇന്ന് മുതല്‍ കൂടുതല്‍ പേര്‍ ഇ-ഇന്‍വോയ്‌സ് സമര്‍പ്പിക്കേണ്ടി വരും. 500 കോടിയിലധികം വിറ്റുവരവുള്ള വൻകിട കമ്പനികള്‍ക്കായാണ് ഇ-ഇൻവോയ്‌സിംഗ് ആദ്യം നടപ്പിലാക്കിയത്. 2020 ലാണ് ഇ-ഇന്‍വോയ്‌സ് അവതരിപ്പിച്ചത്.
2020 ഒക്ടോബര്‍ 1 മുതല്‍ 500 കോടിയില്‍ കൂടുതല്‍ വാര്‍ഷിക വരുമാനമുള്ള കമ്പനികള്‍ ഇ-ഇന്‍വോയ്‌സ് സമര്‍പ്പിക്കണമായിരുന്നു. പിന്നീട് 2021 ജനുവരി 1 മുതല്‍ ഇത് 100 കോടിയാക്കി. 50 കോടി രൂപയില്‍ കൂടുതല്‍ വിറ്റുവരവുള്ള കമ്പനികള്‍ 2021 ഏപ്രില്‍ 1 മുതല്‍ ഇ-ഇന്‍വോയ്‌സ് സമര്‍പ്പിക്കണമായിരുന്നു. 2022 ഏപ്രില്‍ 1 മുതല്‍ ഇത് 20 കോടി രൂപയായി കുറഞ്ഞു. 2022 ഒക്ടോബര്‍ 1 മുതല്‍ പരിധി 10 കോടി രൂപയായി കുറച്ചു. ഇപ്പോള്‍ മൂന്ന് വര്‍ഷംകൊണ്ട് അഞ്ച് കോടിയാക്കി.
അതേസമയം, ഓണ്‍ലൈൻ ഗെയിമിംഗില്‍ ജിഎസ്ടി നടപ്പാക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കാൻ ജിഎസ്ടി കൗണ്‍സില്‍ ഓഗസ്റ്റ് 02 ന് യോഗം ചേരും.